പുതിയ വിമാനത്താവള ടെര്‍മിനല്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാകും

കുവൈത്ത് സിറ്റി:  നിലവിലെ വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കുവൈത്തില്‍ പുതിയ വിമാനത്താവള ടെര്‍മിനല്‍ നിര്‍മിക്കുന്നു. പ്രതിവര്‍ഷം 40 ലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ നിര്‍മിക്കുന്ന ടെര്‍മിനല്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള ടെര്‍മിനലിന് പിന്തുണയുമായാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ കുവൈത്തിലേക്ക് പോകുകയും വരുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ പുതിയ ടെര്‍മിനല്‍ സഹായകമാകും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ അപേക്ഷ സെന്‍ട്രല്‍ ടെന്‍ഡേഴ്സ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.  നിലവിലെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ഞെരുക്കം പുതിയ ടെര്‍മിനലിന്‍െറ നിര്‍മാണത്തോടെ പരിഹരിക്കാന്‍ കഴിയും.
 ആഗമന, പുറപ്പെടല്‍ കേന്ദ്രങ്ങളും 1700 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും പുതിയ ടെര്‍മിനലിലുണ്ടാകും. കഴിഞ്ഞവര്‍ഷം മൊത്തം 90 ലക്ഷത്തേക്കാള്‍ അധികം യാത്രികരാണ് വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. നിലവിലുള്ള വിമാനത്താവളത്തിന്‍ അതിന്‍െറ ശേഷിയേക്കാള്‍ കൂടുതല്‍ യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.