മനാമ: മുഹറഖ് റിങ് റോഡിലെ ഗതാഗത തടസ്സങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഹറഖ് മുനിസിപ്പൽ കൗൺസിൽ രംഗത്തെത്തി. റോഡ് നിർമ്മാണം പൂർത്തിയായെങ്കിലും, ചില പ്രധാന ഭാഗങ്ങളിലേക്കുള്ള പ്രവേശനമില്ലാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായും അധികദൂരം സഞ്ചരിക്കേണ്ടി വരുന്നതായും കൗൺസിലർമാർ പറഞ്ഞു.
ഇതുസംബന്ധിച്ച നിർദ്ദേശം മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഐകകണ്ഠ്യേന പാസാക്കി. അൽ സായ പെട്രോൾ സ്റ്റേഷൻ, ബുസതീൻ കോർണിഷ്, നിർമ്മാണത്തിലിരിക്കുന്ന നാലാമത്തെ മുഹറഖ് പാലം എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കണമെന്നും, ഇതിനായി തൊഴിൽ മന്ത്രാലയം അടിയന്തരമായി പഠനം നടത്തണമെന്നുമാണ് കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
റോഡിന്‍റെ രൂപകൽപ്പനയിലെ പോരായ്മകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ മഹ്‌മൂദ് ആരോപിച്ചു. റിംഗ് റോഡ് വന്നതോടെ ഗതാഗതക്കുരുക്കിന് വലിയൊരളവ് ശമനമുണ്ടായിട്ടുണ്ടെങ്കിലും, തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് എത്താൻ പോലും ചിലപ്പോൾ ആറ് കിലോമീറ്ററോളം അധികം യാത്ര ചെയ്യേണ്ടി വരുന്നത് യാത്രക്കാരുടെ സമയവും ഇന്ധനവും നഷ്ടപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയെ വിമർശിക്കുകയല്ല, മറിച്ച് പ്രായോഗികമായ പരിഹാരങ്ങളിലൂടെ റോഡിന്റെ പ്രയോജനം പൂർണ്ണമായി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ പ്രാധാന്യം അംഗീകരിക്കുന്നതോടൊപ്പം തന്നെ, പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കും പ്രായോഗിക അനുഭവങ്ങൾക്കും അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടെന്ന് കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. ബഹ്‌റൈനിലെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ മുഹറഖ് റിംഗ് റോഡ് പൂർത്തിയാകുന്നതോടെ മേഖലയിലെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.