രഞ്ജിത്ത് കുമാർ പാറന്തട്ട

ലോകം ഫുട്ബാൾ ആരവങ്ങളിലേക്ക്...

ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരുടെ നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഫുട്ബോൾ ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ജാതി, മത, വർണ, ദേശഭേദങ്ങളില്ലാതെ ലോകത്തെ മുഴുവൻ ഒരു തുകൽപന്തിലേക്ക് ചുരുക്കാൻ കഴിയുന്ന ഒരു മഹത്തായ കായികോത്സവം തന്നെയാണ് ഫുട്ബോൾ ലോകകപ്പ്.

2026 ജൂൺ 11 മുതൽ ജൂലെ 19 വരെ നടക്കാനിരിക്കുന്ന ഈ ഫുട്ബോൾ മാമാങ്കം ലോകകപ്പ് ചരിത്രത്തിൽവച്ചേറ്റവും വലിയ പതിപ്പായിരിക്കും. ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ (അമേരിക്ക, കാനഡ, മെക്സിക്കോ) ചേർന്ന് ലോകകപ്പ് ഫുട്ബോളിന് ആതിഥ്യമരുളുന്നത്.

ഈ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ടീമുകളുടെ എണ്ണത്തിലുള്ള വർധനവാണ്. മുൻകാലങ്ങളിൽ 32 ടീമുകളാണ് മത്സരിച്ചിരുന്നത്, എന്നാൽ പുതിയ ഫോർമാറ്റ് പ്രകാരം 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ പങ്കെടുക്കും. ഓരോ ഗ്രൂപ്പിലും 4 വീതം ടീമുകൾ ഉണ്ടാവും. മത്സരങ്ങളുടെ എണ്ണത്തിലും വർധനവുണ്ടാവും.

മുൻ ലോകകപ്പുകളിൽ 64 മത്സരങ്ങളാണ് നടന്നിരുന്നുവെങ്കിൽ ഇത്തവണ 104 മത്സരങ്ങളാണ് അരങ്ങേറുക. 16 നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. മെക്സിക്കോ സിറ്റിയിലെ പ്രശസ്‌തമായ എസ്താഡിയോ അസ്ടെക ഉദ്‌ഘാടന വേദിയാകുമ്പോൾ, കലാശപോരാട്ടം അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ മെറ്റ്ലിഫ സ്റ്റേഡിയത്തിൽ നടക്കും. രണ്ടു പതിറ്റാണ്ട് കാലമായി ലോക ഫുട്ബാളിനെ അടക്കിവാഴുന്ന ചരിത്രത്തിലേ തന്നെ എക്കാലത്തെയും മികച്ച രണ്ടു പന്താട്ടക്കാർ അവരുടെ അവസാന ആട്ടത്തിനിറങ്ങുന്നു എന്നതും ഈ ലോകകപ്പിന്റെ പ്രത്യേകതയാണ്.

കിരീടം നിലനിർത്താനായി അർജന്റീനയും ലയണൽ മെസ്സിയുമിറങ്ങുമ്പോൾ, ലോക കിരീടത്തോടെ പടിയിറങ്ങുവാനായി ക്രിസ്റ്റ്യാനോയും പോർച്ചുഗലും ഒരുങ്ങുന്നു. ഉദ്‌ഘാടനത്തിന് കേവലം വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴും ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേക്ഷണത്തിലെ അനിശ്ചിതത്വം തുടരുന്നത് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കുന്നത്.

ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന ഈ മഹാമേള, കാല്പന്തുകളിയുടെ സൗന്ദര്യവും മാനവരാശിയുടെ കൂട്ടായ ആവേശവും വീണ്ടും ലോകത്തിന് മുന്നിൽ തെളിയിക്കും. കാല്പന്തുകളിയുടെ പെരുങ്കളിയാട്ടത്തിനായി നമുക്കും കാത്തിരിക്കാം.

(തയാറാക്കിയത്:രഞ്ജിത്ത് കുമാർ പാറന്തട്ട)

Tags:    
News Summary - The world is in a state of football excitement...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-22 09:48 GMT