ലോകകപ്പ് ഫുട്ബാൾ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ഫുട്ബാൾ പ്രേമികളുടെ നാടായ കരൂപ്പടന്നയിൽ ഫുട്ബാൾ ആവേശം ആകാശത്തോളമാണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത കരൂപ്പടന്ന ഗ്രാമം പണ്ടു മുതലേ ഫുട്ബാൾ മൽസരങ്ങൾക്ക് കേളി കേട്ട സ്ഥലമാണ്. കരൂപ്പടന്ന ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിലെ ഫുട്ബാൾ മൽസരങ്ങൾ കാണാൻ ഫുട്ബാൾ ആരാധകർ ഒഴുകി എത്താറുണ്ട്. ഞാനുൾപ്പെടെയുള്ളവർ ഓർമ്മ വെച്ച കാലം മുതൽ കണ്ടും കേട്ടും കളിച്ചും വളർന്നത് ഫുട്ബോളാണ്. ഫുട്ബാൾ കഴിഞ്ഞേ കരൂപ്പടന്നക്കാർക്ക് എന്തും ഉള്ളു.
80 കളിൽ ഫൈറ്റിംഗ് ഹീറോസ് ക്ലബ്ബും തുടർന്ന് 90 കളിൽ ന്യൂഹീറോസ് ക്ലബ്ബും നടത്തിയ പ്രാദേശിക ഫുട്ബാൾ ടൂർണ്ണമെൻ്റുകളിൽ അക്കാലത്തെ കേരളത്തിലെ പ്രമുഖ ടീമുകളാണ് പങ്കെടുത്തിട്ടുള്ളത്. ദേശീയ- സംസ്ഥാന താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളും കരൂപ്പടന്നയിൽ കളിച്ചിട്ടുണ്ട്. കേരളത്തിൻ്റെ എക്കാലത്തേയും ഏറ്റവും വലിയ ഫുട്ബോളറായ ഐ.എം.വിജയൻ ഉൾപ്പെടെയുള്ളവർ കരൂപ്പടന്ന ഹൈസ്ക്കൂൾ മൈതാനിയിലെ ടൂർണ്ണമെൻ്റുകളിൽ കളിച്ചു വളർന്നവരാണ്. ആദ്യകാലത്ത്, പതിനേഴാമത്തെ വയസ്സിൽ കേരള പോലീസ് ടീമിൽ കയറുന്നതിന് മുമ്പ് ഐ.എം.വിജയൻ ബൂട്ട് ഇടാതെ കളിച്ച സ്ഥലങ്ങളിലൊന്നാണ് കരൂപ്പടന്ന. കഴിഞ്ഞ ദിവസം വിജയനെ ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ വിജയൻ അതെല്ലാം കൃത്യമായ ഓർമ്മയോടെ പറഞ്ഞു. കരൂപ്പടന്ന സ്കൂൾ മൈതാനിയിൽ കളിക്കുന്നത് വലിയ ഇഷ്ടമായിരുന്നു എന്നാണ് വിജയൻ പറഞ്ഞത്. ആദ്യകാലത്ത് ടൂർണ്ണമെൻ്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ട്രോഫി ആദ്യമായി വിജയന് കിട്ടിയത് കരൂപ്പടന്നയിൽ നിന്നാണ്.
പിൽക്കാലത്ത് ഇന്ത്യൻ ഫുട്ബാൾ ടീമിൻ്റെ ക്യാപ്റ്റനായ യു.ഷറഫലി, സി.വി. പാപ്പച്ചൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൻ്റെ ക്യാപ്റ്റനായിരുന്ന സി.എ.ജോഷ്വ, ജോൺസൺ തുടങ്ങി പല പ്രമുഖരും കരൂപ്പടന്നയിലെ ടൂർണ്ണമെൻ്റുകളിൽ കളിച്ചിട്ടുണ്ട്. യു. ഷറഫലി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിച്ചിരുന്ന കാലത്താണ് കരൂപ്പടന്ന ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പ്രാദേശിക ഫുട്ബാൾ ടൂർണ്ണമെൻ്റുകളിൽ കളിച്ചിട്ടുള്ളത്. എല്ലാ പ്രാവശ്യത്തേയും പോലെ ഇത്തവണയും ലോകകപ്പ് കാണാൻ വിപുലമായ സൗകര്യങ്ങളാണ് കരൂപ്പടന്ന ന്യൂ ഹീറോസ് ക്ലബ് ഒരുക്കുന്നത്. ഫുട്ബാൾ കാലം കരൂപ്പടന്നക്കാർക്ക് ഉത്സവകാലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.