മനാമ: രാജ്യത്തേക്ക് കുറ്റവാളികളും ഭീകരരും കടന്നുവരുന്നതും തടയുന്നതിനും കുറ്റവാളികളെ കണ്ടത്തെുന്നതിനും രാജ്യത്ത് അത്യാധുനിക സുരക്ഷാ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നു. കണ്ണ്, മുഖം, വിരലടയാളം എന്നിവ ശേഖരിക്കുന്ന രീതിയില്‍ സുരക്ഷാ സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തേക്ക് എത്തുന്ന കുറ്റവാളികളെയും ഭീകരരെയും തിരിച്ചറിയാന്‍ സാധിക്കും. ഇത്തരത്തിലുള്ള നിര്‍ദേശം അംഗീകരിക്കുന്നതിന് പാര്‍ലമെന്‍റിന് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ പിന്തുണയോടെ പാര്‍ലമെന്‍റിന്‍െറ വിദേശകാര്യ-പ്രതിരോധ-ദേശീയ സുരക്ഷാ കമ്മിറ്റിയാണ് നിര്‍ദേശം പാര്‍ലമെന്‍റിന്‍െറ മുന്നോട്ടുവെച്ചത്. ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ ഹൊവൈല്‍ ആണ് നിര്‍ദേശം സമര്‍പ്പിച്ചത്. രാജ്യത്തിന്‍െറ 2017- 18 ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് ഈ നിര്‍ദേശം അംഗീകരിക്കാന്‍ എം.പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍െറ വീക്ക്ലി സെഷന് മുമ്പാകെയാണ് നിര്‍ദേശം സമര്‍പ്പിച്ചിട്ടുള്ളത്.
മുഖവും കണ്ണും വിരലടയാളവും സംയോജിപ്പിച്ചുള്ള വ്യക്തിഗത തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുന്നത് സുരക്ഷാ മേഖലയില്‍ സുപ്രധാന കാല്‍വെപ്പായിരിക്കുമെന്നും ഇത്തരത്തിലും ആധുനിക സംവിധാനവും ഡാറ്റാ ബേസും ഒരുക്കുന്ന ജി.സി.സിയിലെ ആദ്യ രാജ്യമായി ബഹ്റൈന്‍ മാറുമെന്നും അധികൃതര്‍ പറഞ്ഞു. ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള സോഫ്റ്റ്വെയറുകളും ഉപകരണങ്ങളും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്നതിന് ഉടന്‍ ഫണ്ട് അനുവദിക്കേണ്ടത് ആവശ്യമാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാഷനാലിറ്റി പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഇ ഗവ. അതോറിറ്റി, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തുടങ്ങാന്‍ ലക്ഷ്യമിടുന്നത്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജ്യത്തിലേക്ക് പ്രവേശിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ശ്രമം. ഭാവിയില്‍ ഈ സംവിധാനം മറ്റ് ജി.സി.സി രാജ്യങ്ങളുമായി ബന്ധിപ്പിക്കാനും ശ്രമിക്കുമെന്ന് അബ്ദുല്ല ബിന്‍ ഹൊവൈല്‍ പറഞ്ഞു.
ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തിഗത തിരിച്ചറിയല്‍ സംവിധാനമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.