പത്തുവർഷമായി ബഹ്റൈൻ കേരളീയ സമാജത്തിലെ ഇഫ്താർ സംഗമത്തിൽ നോമ്പുതുറയിൽ മുടങ്ങാതെ പങ്കെടുക്കുന്നു. കഴിഞ്ഞതവണത്തെ അവധിക്കാലം ഒഴിച്ചാൽ എല്ലാവർഷവും പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്. ഈ വർഷവും അതിനായി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി യുദ്ധ സമാനമായ സാഹചര്യങ്ങൾ നൊടിയിടയിൽ ഉടലെടുത്തത്.
അതുകാരണം നിശ്ചയിക്കപ്പെട്ട നോമ്പുതുറയുടെ ക്രമീകരണം മാറ്റിവെക്കുന്ന അസാധാരണ സാഹചര്യം പൊടുന്നനെ സംജാതമായപ്പോൾ ആശങ്കയുടെ കാർമേഘം മനസ്സിൽ അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. ഇത്തവണത്തെ വിരലിൽ എണ്ണാവുന്ന വണ്ണം ചുരുങ്ങിയ ഇഫ്താർ സംഗമങ്ങൾ പങ്കെടുത്ത ദിനങ്ങൾ ആശ്വാസത്തിന് വക നൽകുന്ന കൂടിച്ചേരലിന്റെ നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന്റെ ഓർമയിലാണ് ബാക്കിയുള്ള ദിനങ്ങൾ തള്ളി നിൽക്കുന്നത്.
ഗൾഫിലെത്തിയതിനുശേഷമാണ് നോമ്പുതുറക്കു പങ്കെടുക്കാൻ തുടങ്ങിയത് എന്നതുകൊണ്ട് തന്നെ ഇഫ്താർ സംഗമം ഒഴിച്ചുകൂടാൻ ആവാത്ത ഒരുമിപ്പിക്കലിന്റെ പങ്കുവെക്കലിന്റെ ഓർമപ്പെടുത്തൽ ആയി എന്നും മനസിൽ അതിൻറെ മാസ്മരികതയിൽ നിലകൊള്ളും. നിലവിലെ അശാന്തിയുടെ കരിമേഘങ്ങൾ മാറി സമാധാനപൂർണമായ സ്വസ്ഥമായ അന്തരീക്ഷം താമസംവിനാ പൂവണിയുമെന്ന പ്രതീക്ഷയിൽ നോമ്പുതുറ മനസ്സുകളെ അടിപ്പിക്കുന്ന മത വർണ്ണ വർഗ വ്യത്യാസങ്ങൾ ഇല്ലാതെ ഒരു കുടക്കീഴിൽ ചേർത്തുപിടിക്കുന്ന സന്തോഷ നിമിഷങ്ങൾ തുടർന്നും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു. ഊഷ്മളമായ സൗഹൃദബന്ധം ഊട്ടിയുറപ്പിക്കുന്ന ഇഫ്താർ സംഗമങ്ങൾ പകർന്നു നൽകുന്ന മഹനീയ സന്ദേശം അതിന്‍റെ മാനവികത ഉയർത്തിപ്പിടിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.