മനാമ: രാജ്യത്തിന് നേരെ തുടരുന്ന ഇറാൻ ആക്രമണങ്ങളുടെയും നിലവിലെ അസാധാരണ സാഹചര്യത്തിന്‍റെയും പശ്ചാത്തലത്തിൽ, സൈനിക നീക്കങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) കർശന നിരോധനം ഏർപ്പെടുത്തി. രാജ്യസുരക്ഷ മുൻനിർത്തിയാണ് ഈ നടപടി.
നിർദേശ പ്രകാരം സൈനിക യൂനിറ്റുകളുടെ സ്ഥാനങ്ങൾ, വാഹനങ്ങളുടെയും സൈനിക വ്യൂഹങ്ങളുടെയും നീക്കങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെ ഫോട്ടോയോ വിഡിയോയോ എടുക്കാൻ പാടില്ല. സൈനിക സൈറ്റുകൾ, പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിവരങ്ങളോ സോഷ്യൽ മീഡിയ വഴിയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ പങ്കുവെക്കാനോ പുനഃപ്രസിദ്ധീകരിക്കാനോ പാടില്ല. എ.ഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. സൈനിക കേന്ദ്രങ്ങൾക്കോ തന്ത്രപ്രധാന മേഖലകൾക്കോ സമീപം പോകുന്നത് പൂർണമായും ഒഴിവാക്കണം.
2002-ലെ മിലിട്ടറി ജുഡീഷ്യറി നിയമത്തിലെയും 1976-ലെ പീനൽ കോഡിലെയും വകുപ്പുകൾ പ്രകാരമാണ് ഈ നിരോധനം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നവരായി കണക്കാക്കപ്പെടുകയും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ബി.ഡി.എഫ് വ്യക്തമാക്കി. ഓരോ പൗരനും താമസക്കാരനും തങ്ങളുടെ ദേശീയ ഉത്തരവാദിത്തം നിറവേറ്റണമെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.