ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 67ാമത് പെരുന്നാളിനോടനുബന്ധിച്ച് ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നവരെ ആദരിച്ചപ്പോള്‍. ഗീര്വര്ഗീസ് മാര്‍ പീലക്സിനോസ്, ബഹു. വൈദികര്‍, ഇടവക ഭാരവാഹികള്‍ എന്നിവര്‍ സമീപം
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വദേശത്തെ മാതൃദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 67ാമത് പെരുന്നാളിന് കൊടിയിറങ്ങി. ഒക്ടോബര്‍ മൂന്ന് മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ നടന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭ മദ്രാസ് ഭദ്രാസനാധിപനും ബംഗളൂരു ഭദ്രാസനത്തിന്റെ സഹായ മെത്രപ്പോലീത്തയുമായ ഗീര്വര്ഗീസ് മാര്‍ പീലക്സിനോസ് മുഖ്യകാര്‍മികത്വം വഹിച്ചു. വചന ശുശ്രൂഷക്ക് എം.ജി.ഒ.സി.എസ്.എം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാ. ഡോ. വിവേക് വർഗീസ് നേതൃത്വം നല്കി.
ഒമ്പതിന് വൈകീട്ട് പെരുന്നാള്‍ സന്ധ്യ നമസ്കാരം, മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ് എന്നിവയും പെരുന്നാള്‍ പ്രധാന ദിവസമായ 10ന് രാവിലെ 6.30 മുതല്‍ പ്രഭാത നമസ്കാരം, വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, ആശീര്‍വാദം, കൊടിയിറക്ക് എന്നിവയും നടന്നു. തുടര്‍ന്ന് ഈ വര്‍ഷം ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നവരെ ആദരിക്കുന്ന ചടങ്ങും 2024ലെ ആദ്യ ഫലപ്പെരുന്നാളില് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കലും നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ആധ്യാത്മിക സംഘടനയായ ‘സെന്റ് ഡയനേഷ്യസ് ഓര്‍ത്തഡോക്സ് ഫെലോഷിപ്’ ന്റെ ബഹ്റൈൻ യൂനിറ്റ് മെത്രാപ്പോലീത്ത തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി. പെരുന്നാള്‍ ശുശ്രൂഷകള്‍ അനുഗ്രഹപ്രദമാക്കാന്‍ സഹായിച്ച ഏവരോടും ഉള്ള നന്ദി ഇടവക വികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാദര്‍ തോമസ് കുട്ടി പി.എൻ, ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.