സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ്‌സ് 2026; ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് മൂന്ന് മുൻനിര പുരസ്‌കാരങ്ങൾ

മനാമ: വ്യോമയാന മേഖലയിലെ പ്രമുഖ രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ സ്‌കൈട്രാക്‌സിന്റെ 2026-ലെ വേൾഡ് എയർപോർട്ട് അവാർഡുകളിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം മൂന്ന് പ്രമുഖ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. 5 മുതൽ 10 ദശലക്ഷം വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാർഡും മിഡിൽ ഈസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളത്തിനുള്ള അവാർഡും തുടർച്ചയായ രണ്ടാം വർഷവും ബഹ്‌റൈൻ സ്വന്തമാക്കി. കൂടാതെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ട് ജീവനക്കാർക്കുള്ള പുരസ്‌കാരം നാലാം തവണയും വിമാനത്താവളത്തിന് ലഭിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബഹ്‌റൈൻ എയർപോർട്ട് കമ്പനിയാണ് ഈ നേട്ടം ഔദ്യോഗികമായി അറിയിച്ചത്.

ലോകത്തിലെ മികച്ച 100 വിമാനത്താവളങ്ങളുടെ ആഗോള പട്ടികയിൽ 20-ാം സ്ഥാനം നേടിയ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം, മിഡിൽ ഈസ്റ്റിലെ മുൻനിരയിലുള്ള മൂന്ന് വിമാനത്താവളങ്ങളിൽ ഒന്നായി മാറി. പ്രതിവർഷം 30 ദശലക്ഷം വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനവും എയർപോർട്ട് കരസ്ഥമാക്കി.

യാത്രക്കാർക്ക് നൽകുന്ന സേവന നിലവാരം, പ്രവർത്തനക്ഷമത, ജീവനക്കാരിലെ നിക്ഷേപം എന്നിവയിലൂടെ ബഹ്‌റൈന്റെ വ്യോമയാന മേഖലയെ ആഗോളതലത്തിൽ കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗൾഫ് എയർ ഗ്രൂപ് ചെയർമാൻ ഖാലിദ് ഹുസൈൻ താഖി പറഞ്ഞു. യാത്രക്കാരുടെ എണ്ണം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തിലും സുഗമമായ പ്രവർത്തനങ്ങളും മികച്ച സേവനങ്ങളും ഉറപ്പാക്കാൻ സഹായിച്ചത് എയർപോർട്ട് ടീമിന്റെയും പങ്കാളികളുടെയും കഠിനാധ്വാനമാണെന്ന് ബി.എ.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് മുഹമ്മദ് ജനാഹി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള യാത്രക്കാരിൽ നിന്ന് ചെക്ക്-ഇൻ, സെക്യൂരിറ്റി, ഇമിഗ്രേഷൻ, ഷോപ്പിംഗ് തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കി നടത്തുന്ന ആഗോള സർവേയിലൂടെയാണ് സ്‌കൈട്രാക്‌സ് അവാർഡുകൾ നിർണ്ണയിക്കുന്നത്.

Tags:    
News Summary - Skytrax World Airport Awards 2026; Bahrain International Airport Wins Three Top Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.