മനാമ: ബഹ്‌റൈന്റെ വ്യാപാര ചരിത്രത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും അടയാളമായ മനാമ സൂഖിനെ നവീകരിക്കാനുള്ള പദ്ധതിയുടെ പുരോഗതി ഉന്നതതല യോഗം അവലോകനം ചെയ്തു. രാജ്യത്തിന്റെ വാസ്തുവിദ്യാ തനിമയും സാംസ്കാരിക വ്യക്തിത്വവും സംരക്ഷിക്കണമെന്ന ഹമദ് രാജാവിന്റെ നിർദ്ദേശപ്രകാരമാണ് ‘ഹിസ്റ്റോറിക് മനാമ സൂഖ്’ പദ്ധതി നടപ്പിലാക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഉത്തരവിനെ തുടർന്ന് തയ്യാറാക്കിയ സമഗ്ര വികസന പദ്ധതിയാണിത്.
മുനിസിപ്പാലിറ്റി കാര്യ-കായിക മന്ത്രി വഈൽ അൽ മുബാറക്, പാർപ്പിട, നഗരാസൂത്രണ കാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ എന്നിവരടങ്ങിയ സംഘം നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. സൂഖിന്റെ തനതായ സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ ആധുനിക സൗകര്യങ്ങളോടെ വിനോദസഞ്ചാര-വാണിജ്യ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം.
പഴയകാല കെട്ടിടങ്ങളുടെ സംരക്ഷണം, റോഡുകളുടെ നവീകരണം, നടപ്പാതകളുടെ വികസനം, സാംസ്കാരിക പരിപാടികൾക്കായി പ്രത്യേക ഇടങ്ങൾ ഒരുക്കൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. ബാബ് അൽ ബഹ്‌റൈൻ കോംപ്ലക്സ്, കവേർഡ് ആർക്കേഡ് തുടങ്ങിയ പ്രധാന അടയാളങ്ങളുടെ നവീകരണം 2026ന്റെ അവസാനത്തോടെ പൂർത്തിയാകും.
അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കുന്നതിനും വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രാദേശിക വ്യാപാരികളെയും താമസക്കാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ഏകദേശം 6,80,000 ദിനാറാണ് അനുവദിച്ചിരിക്കുന്നത്.
1949ൽ നിർമ്മിച്ച ബാബ് അൽ ബഹ്‌റൈന്റെ ചരിത്രപരമായ പ്രാധാന്യം നിലനിർത്തിക്കൊണ്ടുള്ള നവീകരണമാണ് നടപ്പിലാക്കുന്നത്. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം ബഹ്‌റൈന്റെ വ്യാപാര പാരമ്പര്യം വരുംതലമുറയ്ക്കായി നിലനിർത്താനും ഈ പദ്ധതി ഉപകരിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.