ബഹ്‌റൈനിൽ പുനരുപയോഗ ഊർജ പദ്ധതികൾ പുരോഗമിക്കുന്നു; 500 മെഗാവാട്ട് ശേഷി ലക്ഷ്യമിട്ട് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

മനാമ: ബഹ്‌റൈനിൽ ഏകദേശം 500 മെഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊർജ പദ്ധതികൾ (സോളാർ) പുരോഗമിക്കുന്നതായി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ഇവ) കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 140 മെഗാവാട്ട് വൈദ്യുതി ഇതിനകം തന്നെ പവർ ഗ്രിഡിലേക്ക് നൽകിതുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ആകെ 340 പദ്ധതികൾ പൂർത്തിയായിട്ടുണ്ടെന്നും 69 എണ്ണം നിർമ്മാണ ഘട്ടത്തിലാണെന്നും അതോറിറ്റി അറിയിച്ചു. പൂർത്തിയായതും നിർമ്മാണത്തിലിരിക്കുന്നതുമായ ആകെ 409 പദ്ധതികളിലൂടെ പ്രതിവർഷം ഏകദേശം 115,000 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

രാജ്യത്തെ ശുദ്ധോർജ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും കാർബൺ നിർവ്യാപന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള 'നാഷണൽ റിന്യൂവബിൾ എനർജി ആക്ഷൻ പ്ലാൻ', 'നാഷണൽ എനർജി എഫിഷ്യൻസി ആക്ഷൻ പ്ലാൻ' എന്നിവയുടെ ഭാഗമായാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. നെറ്റ് ബില്ലിംഗ്, നെറ്റ് മീറ്ററിംഗ് സംവിധാനങ്ങൾ വഴി വീടുകൾക്കും കടകൾക്കും ഫാക്ടറികൾക്കും സ്വന്തമായി സൗരോർജ്ജം ഉത്പാദിപ്പിക്കാം. ഉപഭോക്താക്കൾക്ക് തങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നതിനോടൊപ്പം, അധികമായി വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകി അതിനുള്ള ക്രെഡിറ്റ് നേടാനും സാധിക്കും.

സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നത് വഴി വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കഴിയുമെന്ന് അതോറിറ്റി വ്യക്തമാക്കി. പുനരുപയോഗ ഊർജ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്ത് 'ബെനായാത്' പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി അപേക്ഷാ നടപടികൾ എല്ലാം ഓൺലൈനായി തന്നെ കൈകാര്യം ചെയ്യാൻ സാധിക്കും. കൂടാതെ, സൗരോർജ്ജ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനായി 90-ൽ അധികം എൻജിനീയറിങ് ഓഫീസുകൾക്കും, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി 50-ൽ അധികം കരാറുകാർക്കും ബഹ്‌റൈൻ അംഗീകാരം നൽകിയിട്ടുണ്ട്. സാങ്കേതികവും സുരക്ഷാപരവുമായ മാനദണ്ഡങ്ങൾ പാലിച്ച് സൗരോർജ്ജ മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഈ ലൈസൻസുള്ള സ്ഥാപനങ്ങളുടെ സേവനം സഹായകരമാകും. 

Tags:    
News Summary - ബഹ്‌റൈനിൽ പുനരുപയോഗ ഊർജ പദ്ധതികൾ പുരോഗമിക്കുന്നു; 500 മെഗാവാട്ട് ശേഷി ലക്ഷ്യമിട്ട് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.