പീഡനത്തിന് ഇരയായത് നാല് ഇന്ത്യക്കാരെന്ന് വി.കെ. സിങ്;  മന്ത്രിയുടെ കണക്ക് തെറ്റെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ 

മനാമ: ബഹ്റൈനില്‍ ശാരീരിക പീഡനത്തിന് ഇരയായത് നാല് ഇന്ത്യക്കാര്‍ മാത്രമാണെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി.കെ. സിങിന്‍െറ പ്രഖ്യാപനം തെറ്റാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍. ബഹ്റൈനില്‍ പ്രയാസം അനുഭവിക്കുന്നവരെ അപേക്ഷിച്ച് വളരെ കുറഞ്ഞ എണ്ണം പേരെ ഉള്‍പ്പെടുത്തിയുള്ള കണക്കാണ് മന്ത്രി വി.കെ. സിങ് രാജ്യസഭയില്‍ വ്യക്തമാക്കിയതെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തെ കുറിച്ചും അവര്‍ നേരിടുന്ന പ്രയാസങ്ങളെ കുറിച്ചും രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് ബഹ്റൈനിലും യു.എ.ഇയിലും നാല് പേര്‍ വീതം മാത്രമാണ് ശാരീരിക പീഡനത്തിന് ഇരയായതെന്ന് മന്ത്രി വ്യക്തമാക്കിയത്. അതേസമയം, ഗാര്‍ഹിക വിസയില്‍ എത്തി പീഡനങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം മന്ത്രി പറഞ്ഞതിനേക്കാള്‍ വളരെ കൂടുതലാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. 2016 തുടക്കം മുതല്‍ മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ ഷെല്‍ട്ടറില്‍ 70 ഇന്ത്യക്കാരികളായ സ്ത്രീകള്‍ അടക്കം 142 പേരാണുണ്ടായിരുന്നതെന്ന് സൊസൈറ്റി ചെയര്‍വുമണ്‍ മരിയേറ്റ ഡയസ് പറയുന്നു. 2015ല്‍ 168 ഇരകളാണ് ഷെല്‍ട്ടറിലുണ്ടായിരുന്നത്. 
ഇവരില്‍ 93 പേരും ഇന്ത്യക്കാരികള്‍ ആയിരുന്നു. ഒരു തരത്തിലും വി.കെ. സിങിന്‍െറ കണക്ക് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. പലപ്പോഴും ഇന്ത്യന്‍ എംബസി വഴിയാണ് കൂടുതല്‍ ഇരകളും എത്തുന്നത്. അതിനാല്‍ തന്നെ വിദേശകാര്യ മന്ത്രാലയത്തിന് സ്ഥിതിഗതികള്‍ അറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. 
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഗാര്‍ഹിക ജോലികള്‍ക്ക് പോകുന്നതിന് രണ്ട് വര്‍ഷത്തിനിടെ 58000 ലധികം പേര്‍ക്ക് എമിഗ്രഷന്‍ ക്ളിയറന്‍സ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2014 സെപ്റ്റംബര്‍ മുതല്‍ 2016 ഡിസംബര്‍ വരെ 58163 പേര്‍ക്കാണ് ക്ളിയറന്‍സ് നല്‍കിയത്. ഗാര്‍ഹിക ജോലിക്ക് അടക്കം പോകുന്നതിന് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇ.സി.ആര്‍ പാസ്പോര്‍ട്ടുളളവര്‍ക്ക് 30 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമേ വിദേശത്തേക്ക് ജോലിക്ക് പോകാന്‍ അനുവദിക്കുന്നുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. 
 

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.