ബെനിഫിറ്റ് സി.ഇ.ഒ അബ്ദുൾവാഹിദ് ജനാഹിയും എൻ.ഐ.പി.എൽ സി.ഇ.ഒ റിതേഷ് ശുക്ലയും കരാറിൽ ഒപ്പിടുന്നു
മനാമ: സാമ്പത്തിക ബന്ധത്തിൽ നിർണായകമായ ഒരു ചുവടുവെപ്പുമായി ഇന്ത്യയും ബഹ്‌റൈനും. ഇരു രാജ്യങ്ങളിലെയും തൽക്ഷണ പേയ്‌മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിന് ബഹ്‌റൈൻ സെൻട്രൽ ബാങ്കിന്റെ (സി.ബി.ബി) മേൽനോട്ടത്തിലുള്ള ബെനിഫിറ്റ് കമ്പനിയും, നാഷനൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) അന്താരാഷ്ട്ര വിഭാഗമായ എൻ.പി.സി.ഐ ഇന്റർനാഷനൽ പേയ്‌മെന്റ്‌സ് ലിമിറ്റഡും സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ചു.
ഇതോടെ, രാജ്യങ്ങളിലെ താമസക്കാർക്കും ബിസിനസുകൾക്കും സുരക്ഷിതവും തത്സമയവുമായ പണ കൈമാറ്റങ്ങൾ നടത്താൻ സാധിക്കും. തടസ്സമില്ലാത്തതും കാര്യക്ഷമവുമായ രാജ്യാന്തര പേയ്‌മെന്റ് അനുഭവം സൃഷ്ടിക്കുക എന്നതാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം. ബഹ്‌റൈൻ സെൻട്രൽ ബാങ്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർ.ബി.ഐ) സംയുക്തമായാണ് ഈ സംരംഭത്തിന് മേൽനോട്ടം വഹിക്കുന്നത്. ബെനിഫിറ്റ് സി.ഇ.ഒ അബ്ദുൾവാഹിദ് ജനാഹിയും എൻ.ഐ.പി.എൽ സി.ഇ.ഒ റിതേഷ് ശുക്ലയും തമ്മിൽ ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചാണ് കരാർ ഒപ്പുവെച്ചത്.
സി.ബി.ബി എക്‌സിക്യൂട്ടിവ് ഡയറക്‌ടർ ഹെസ അബ്ദുല്ല അൽ സആദ, ആർ.ബി.ഐ ഡിപ്പാർട്ട്‌മെന്റ് ഓഫ് പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ഡയറക്‌ടർ ജനറൽ ഗൺവീർ സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.