മനാമ: പ്രാദേശിക സംഘർഷങ്ങളെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, പൗരന്മാരുടെ വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ബഹ്‌റൈൻ പാർലമെന്‍റിൽ ആവശ്യം.
അഞ്ച് ജനപ്രതിനിധികൾ ചേർന്ന് സമർപ്പിച്ച അടിയന്തര പ്രമേയത്തിൽ, പലിശയോ മറ്റ് അധിക നിരക്കുകളോ ഇല്ലാതെ വായ്പാ ഗഡുക്കൾ മൂന്ന് മാസത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് ഖാലിദ് ബുഅനക് ഉൾപ്പെടെയുള്ള എംപിമാരാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
ഇറാൻ നടത്തിയ ആക്രമണങ്ങളും തുടർന്നുണ്ടായ പ്രാദേശിക സംഘർഷങ്ങളും ബഹ്‌റൈനിലെ സാധാരണ കുടുംബങ്ങളെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവ് മാറ്റിവെക്കുന്നത് ഇവർക്ക് വലിയ ആശ്വാസമാകുമെന്ന് എം.പി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം വൈദ്യുതി, ജല ബില്ലുകൾ കുടിശ്ശികയായ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പാർലമെന്‍റിൽ ആവശ്യമുയർന്നു. ചെറുകിട സ്ഥാപനങ്ങൾ തകരാതിരിക്കാൻ ഇത്തരം പിന്തുണ അത്യാവശ്യമാണെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്‍റും പാർലമെന്‍റിന്‍റെ സാമ്പത്തിക സമിതി അധ്യക്ഷനുമായ അഹമ്മദ് അൽ സല്ലൂം പറഞ്ഞു.
ബിസിനസ് തടസ്സപ്പെട്ടാലും വൈദ്യുതി, വെള്ളം തുടങ്ങിയ സ്ഥിരമായ പ്രവർത്തനച്ചെലവുകൾ വന്നുകൊണ്ടിരിക്കും. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.