മനാമ: ബഹ്റൈനിലെ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഉൗട്ടിയുറപ്പിക്കുന്ന പുതിയ കരാർ അടുത്ത ആഴ്ച എല്ലാ റിക്രൂട്ടിങ് ഏജൻസികൾക്കും തൊഴിൽ സാമൂഹിക മന്ത്രാലയം വിതരണം ചെയ്യും. ഇതോടെ പുതുതായി എത്തുന്ന എല്ലാ വീട്ടുജോലിക്കാരും തങ്ങളുടെ ജോലി സമയം, പ്രതിവാര അവധി, മറ്റ് അവകാശങ്ങൾ, ദൗത്യങ്ങൾ എന്നിവ വ്യക്തമാക്കുന്ന കരാറിൽ ഒപ്പിടുന്ന സാഹചര്യമുണ്ടാകും.
സെപ്റ്റംബർ 18ന് ഇത് എല്ലാ അംഗീകൃത ഏജൻസികൾക്കും ലഭ്യമാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ ‘ഇൻസ്പെക്ഷൻ ആൻറ് ട്രേഡ് യൂനിയൻസ്’ പ്രതിനിധി അലി സൽമാൻ പ്രാദേശിക പത്രത്തോട് പറഞ്ഞു. ഇതിൽ തൊഴിൽ സംബന്ധമായ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇൗ കരാർ ഒപ്പിട്ട ശേഷമേ മേലിൽ വീട്ടുജോലിക്കാർക്ക് ഇവിടെ എത്താനാകൂ.
ജനറൽ ഫെഡറേഷൻ ഒാഫ് ബഹ്റൈൻ ട്രേഡ് യൂനിയൻസ് കഴിഞ്ഞ ദിവസം വീട്ടുജോലിക്കാരുടെ തൊഴിലവകാശങ്ങൾ ചർച്ച ചെയ്യാൻ ശിൽപശാല സംഘടിപ്പിച്ചിരുന്നു. വിവിധ അന്താരാഷ്ട്ര സംഘടനകളുമായി ചേർന്നാണ് ശിൽപശാല നടത്തിയത്. പുതിയ കരാർ ഒന്നിലധികം ഭാഷകളിൽ ലഭ്യമാക്കണമെന്ന് ‘തഫാവാഖ് സെൻറർ’ മേധാവി മറിയം അൽ റുവൈഇ ആവശ്യപ്പെട്ടു. മിക്ക വീട്ടുജോലിക്കാർക്കും അറബിക് അറിയില്ല. അതുകൊണ്ട് ഇംഗ്ലീലോ മറ്റ് ഭാഷകളിലോ കരാർ ഉണ്ടാകുന്നത് നല്ലതാണ് എന്നവർ കൂട്ടിച്ചേർത്തു. വീട്ടുജോലിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ചയായി.
സംരക്ഷിക്കാൻ നിയമമുണ്ടായിട്ടും വീട്ടുജോലിക്കാർ യാതൊരു അവകാശവുമില്ലാതെയാണ് കഴിയുന്നതെന്ന് ജനറൽ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹസൻ അൽ ഹൽവാചി പറഞ്ഞു. പലരും വീടും സ്ഥലവും വിറ്റാണ് ഇവിടെ എത്തുന്നത്. എന്നിട്ട് േജാലി ചെയ്യേണ്ടി വരുന്നത് മോശം സാഹചര്യത്തിലും. ഇവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമുണ്ടാകണം. അവർക്കുവേണ്ടി ശബ്ദം ഉയരേണ്ടതുണ്ട്. അതിെൻറ ആദ്യ പടിയാണ് ശിൽപശാലയെന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ ഫെഡറേഷൻ ഭാരവാഹികളും മറ്റ് ബഹ്റൈനി കുടുംബങ്ങളും ജോലിക്കെടുത്ത 11 വീട്ടുജോലിക്കാർക്ക് സുരക്ഷ പരിശീലനം നൽകിയിട്ടുണ്ട്. ഇത് കൂടുതൽ പേർക്ക് നൽകാനും പദ്ധതിയുണ്ട്.
പരിശീലം നേടിയ വീട്ടുജോലിക്കാരുടെ നെറ്റ്വർക്കിന് രൂപം നൽകാൻ പദ്ധതിയുള്ളതായി അൽ ഹൽവാചി പറഞ്ഞു. അവർക്ക് സഹായത്തിനായി വാട്സ്ആപ് ഗ്രൂപ്പ് വഴിയോ ഹോട്ട്ലൈൻ വഴിയോ യൂനിയനുമായി ബന്ധപ്പെടാനാകും. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം. ആർ.എ) കണക്ക് പ്രകാരം ബഹ്റൈനിലെ മൊത്തം ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം വരും വീട്ടുജോലിക്കാരുടെ എണ്ണം. 2017ലെ ആദ്യ പാദത്തിലെ കണക്കനുസരിച്ച് 99,417 വീട്ടുജോലിക്കാർ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.