മാർക്കറ്റിനായി കണ്ടെത്തിയ സ്ഥലം
മനാമ: വർഷങ്ങളായി മുടങ്ങിക്കിടന്ന ഹമദ് ടൗൺ സെൻട്രൽ മാർക്കറ്റ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ഇസ്കാൻ ബാങ്കുമായി ചേർന്ന് നടപടികൾ വേഗത്തിലാക്കിയതായി മന്ത്രി വഈൽ അൽ മുബാറക് വ്യക്തമാക്കി. എം.പി ജമീൽ ഹസന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സൈറ്റ് കൈമാറിക്കഴിഞ്ഞാൽ ഏകദേശം 16 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഹമദ് ടൗൺ ബ്ലോക്ക് 1212ൽ ഏകദേശം 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മാർക്കറ്റ് വരുന്നത്. വടക്കൻ ഗവർണറേറ്റിലെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായിരിക്കും ഇത്.
നേരത്തെ സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് മുടങ്ങിപ്പോയിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ നേരിട്ട് ഇസ്കാൻ ബാങ്കിനെ നിർമാണച്ചുമതല ഏൽപ്പിച്ചത്. നിലവിൽ ഭൂമി കൈമാറ്റ നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ പഠനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം രണ്ടാം പാദത്തോടെ എൻജിനീയറിംഗ് ഡിസൈനുകൾക്കും മറ്റ് ലൈസൻസുകൾക്കും അംഗീകാരം ലഭിക്കുമെന്നും അതിനുശേഷം ഉടൻ നിർമാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഹമദ് ടൗണിലെ വലിയ ജനസംഖ്യയ്ക്ക് ആധുനികമായ വിപണന സൗകര്യം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തെരുവ് കച്ചവടം നിയന്ത്രിക്കാനും കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും തണലിലും വൃത്തിയുള്ള സാഹചര്യത്തിലും വ്യാപാരം നടത്താനും ഈ സെൻട്രൽ മാർക്കറ്റ് സഹായകമാകും. പൂർത്തിയാകുന്നതോടെ പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമായി ഇത് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.