മനാമ: വ്യാജ കമ്പനികളുടെ പേരിൽ വർക്ക് പെർമിറ്റുകൾ സംഘടിപ്പിച്ച കേസിൽ ഏഷ്യൻ വംശജരായ അഞ്ച് പ്രവാസികൾക്ക് ലോവർ ക്രിമിനൽ കോടതി 1.38 ലക്ഷം ദീനാർ പിഴയും തടവും. മൂന്നുപേർക്ക് മൂന്നു മാസം തടവും കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്തലുമാണ് ശിക്ഷ. രണ്ടുപേർ ഒളിവിലാണ്.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ ) വർക്ക് പെർമിറ്റുകളുടെ സാധുത പരിശോധിക്കാൻ പതിവ് പരിശോധന കാമ്പയിനുകൾ നടത്തുന്നതിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരൊറ്റ വിലാസത്തിൽ 50 വാണിജ്യ രജിസ്ട്രേഷനുകൾ (സി.ആർ) കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. പിന്നീട്, രണ്ട് രജിസ്ട്രേഷനുകൾ കൂടി കണ്ടെത്തിയതോടെ മൊത്തം 52 വ്യാജ കമ്പനികളാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷനുമായി സഹകരിച്ചാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്ത് സാക്ഷിമൊഴി രേഖപ്പെടുത്തി. ഒളിവിലുള്ളവർക്ക് വാറന്റും പുറപ്പെടുവിച്ചു. നിയമ നടപടി പൂർത്തിയാക്കിയ ശേഷം അറസ്റ്റിലായവരെ നാടുകടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.