വ്യാജ പ്രൊഫൈലില്‍ ഫേസ്ബുക്ക് ചാറ്റ് : ഇന്ത്യന്‍ സ്കൂള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി

മനാമ: ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ ലക്ഷ്യമാക്കി ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചാറ്റ് നടത്തിയ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക എന്ന പേരിലുണ്ടാക്കിയ പ്രൊഫൈലില്‍ നിന്നാണ് വിദ്യാര്‍ഥിനികള്‍ക്ക് ചാറ്റ് മെസേജുകള്‍ വന്നത്. പലതും മോശം പരാമര്‍ശങ്ങളുള്ള ചാറ്റുകളാണ്.

പുതുതായി ചേര്‍ന്ന അധ്യാപിക എന്ന നിലയിലാണ് ചാറ്റ് തുടങ്ങുന്നത്. ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയെന്ന വ്യക്തി വിവരം കണ്ടതോടെയാണ് പലരും ഫ്രന്‍റ് റിക്വസ്റ്റ് സ്വീകരിച്ചത്. അധ്യാപികമാര്‍ക്കെതിരായ പരാമര്‍ശങ്ങളും ചാറ്റില്‍ വന്നിട്ടുണ്ട്. കൂടുതല്‍ വ്യക്തി വിവരങ്ങള്‍ ചോദിക്കുമ്പോള്‍ ചാറ്റ് ചെയ്യുന്നയാള്‍ ഒഴിഞ്ഞുമാറുന്നതാണ് കണ്ടിരുന്നത്. ഇത് വ്യാജപ്രൊഫൈല്‍ വഴി നടത്തുന്ന ചാറ്റ് ആണെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. സംഭവം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതോടെ, വ്യാജ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്.  കുട്ടികള്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ മതിയായ ജാഗ്രത പാലിക്കണമെന്ന് സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു.‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ സ്കൂളില്‍ അറിയിക്കണം. ഇന്‍റര്‍നെറ്റ് പുതിയ കാലത്ത് അനിവാര്യമാണ്. എന്നാല്‍ അതിന്‍െറ ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്കൂള്‍ അസംബ്ളിയിലും മറ്റും ഇക്കാര്യം ആവര്‍ത്തിക്കാറുള്ളതാണ്. കുട്ടികളില്‍ പലരും സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ്. രക്ഷിതാക്കളുടെ മൊബൈല്‍ ഫോണും വീട്ടിലെ കമ്പ്യൂട്ടറും ലാപ്ടോപ്പും മറ്റും കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്. അത് പാടില്ല എന്ന് തീര്‍ത്ത് പറയാനാകില്ല. പക്ഷേ, രക്ഷിതാക്കളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയേണ്ടതുണ്ട്. പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതിയായ ബോധവത്കരണ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    
News Summary - fake profile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.