മനാമ: ബഹ്‌റൈനിൽ വൈദ്യുതി ഉൽപ്പാദനത്തിനും വിതരണത്തിനുമായി പ്രതിവർഷം 550.8 ദശലക്ഷം ദിനാർ ചെലവാകുന്നതായി വൈദ്യുതി-ജല കാര്യ മന്ത്രി യാസർ ഹുമൈദാൻ. പാർലമെന്റിൽ എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഈ കണക്കുകൾ വ്യക്തമാക്കിയത്. ആകെ ചെലവിൽ 175.3 ദശലക്ഷം ദിനാർ സർക്കാർ സബ്‌സിഡിയായി വഹിക്കുമ്പോൾ, 375.5 ദശലക്ഷം ദിനാറാണ് ഉപഭോക്താക്കളിൽ നിന്നുള്ള താരിഫിലൂടെ ഈടാക്കുന്നത്. 2024ലെ കണക്കുകൾ പ്രകാരം ഉൽപ്പാദനത്തിന് 416.8 ദശലക്ഷം ദിനാറും, സബ്സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തി ക്കുന്നതിന് 79 ദശലക്ഷം ദിനാറും, വിതരണത്തിന് 55 ദശലക്ഷം ദിനാറുമാണ് ചെലവായത്.
രാജ്യത്ത് വൈദ്യുതി, ജല ബിൽ ഇനത്തിൽ ആകെ 84.01 ദശലക്ഷം ദിനാർ കുടിശ്ശികയുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിൽ ഭൂരിഭാഗവും സ്വദേശികളുടെ ആദ്യ വീടുകളിൽ നിന്നുള്ളതാണ്. കുടിശ്ശികയെത്തുടർന്ന് നിലവിലെ നിയമസഭാ കാലാവധി തുടങ്ങിയത് മുതൽ ഇതുവരെ 15,554 കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിൽ വീടുകൾക്ക് പുറമെ വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. എന്നാൽ കണക്ഷൻ വിച്ഛേദിക്കുന്നതിന് മുൻപ് 53 ദിവസത്തിനുള്ളിൽ ആറ് തവണ നോട്ടീസ് നൽകി ഉപഭോക്താക്കൾക്ക് പണമടയ്ക്കാൻ മതിയായ സാവകാശം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വദേശി കുടുംബങ്ങൾക്ക് നൽകുന്ന സബ്‌സിഡി ആനുകൂല്യങ്ങളും മന്ത്രി വിശദീകരിച്ചു. ആദ്യ 3,000 യൂണിറ്റുകൾക്ക് 89 ശതമാനം വരെ സബ്‌സിഡി ലഭിക്കുമ്പോൾ, ഉയർന്ന ഉപയോഗത്തിന് സബ്‌സിഡി നിരക്ക് കുറയും. പ്രവാസികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും സബ്‌സിഡി ആനുകൂല്യം പരിമിതമാണ്. വേനൽക്കാലത്തെ ഉയർന്ന ബില്ലുകൾ ക്രമീകരിക്കാൻ ഫിക്സഡ് ഡിസ്‌കൗണ്ട് ഇനീഷ്യേറ്റീവ് പോലുള്ള പദ്ധതികൾ നിലവിലുണ്ട്. കൂടാതെ, നടപ്പിലാക്കിയ പ്രവർത്തന പരിഷ്കാരങ്ങളിലൂടെ താരിഫ് വർദ്ധിപ്പിക്കാതെ തന്നെ കഴിഞ്ഞ വർഷങ്ങളിൽ 70 ദശലക്ഷം ദിനാർ വരെ ലാഭിക്കാൻ സാധിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജലനഷ്ടം 23.77 ശതമാനമായി കുറയ്ക്കാനും അതോറിറ്റിക്ക് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.