മനാമ: പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ഗ്ലോബൽ, ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മുഖേന കൈകാര്യം ചെയ്യുന്ന പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ നഷ്ടപരിഹാരവും തൊഴിൽ സംബന്ധമായ അവകാശവാദങ്ങളും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സമഗ്രമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർന് നിവേദനം സമർപ്പിച്ചു. ബഹ്റൈൻ സന്ദർശനത്തിനിടെയാണ് ഈ നിവേദനം സമർപ്പിച്ചത്.
ജോലിസ്ഥല അപകടങ്ങൾ, വാഹനാപകടങ്ങൾ, മരണാനന്തര നഷ്ടപരിഹാരം, കുടിശ്ശിക ശമ്പളം, എൻഡ് ഓഫ് സർവീസ് ആനുകൂല്യങ്ങൾ, ലേബർ കോടതി വിധികൾ, ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഇന്ത്യൻ കുടുംബങ്ങൾ വർഷങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകളാണ് നിവേദനത്തിൽ വിശദീകരിച്ചിരിക്കുന്നത്. കോടതി വിധി ലഭിച്ച ശേഷവും നിരവധി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ വർഷങ്ങളായി കാത്തിരിക്കേണ്ടി വരുന്നതായും, കേസിന്റെ പുരോഗതി, കോടതി വിധിയുടെ പകർപ്പ്, അനുവദിച്ച നഷ്ടപരിഹാരത്തിന്റെ വിവരങ്ങൾ എന്നിവ പലപ്പോഴും നിയമാവകാശികൾക്ക് ലഭിക്കുന്നില്ലെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസികളും നടത്തുന്ന സേവനങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം, നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ കൂടുതൽ സുതാര്യതയും ഏകീകൃത നടപടിക്രമങ്ങളും ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
-2014 മുതൽ എംബസി പാനൽ അഭിഭാഷകർ കൈകാര്യം ചെയ്ത എല്ലാ നഷ്ടപരിഹാര-തൊഴിൽ കേസുകളുടെയും സമഗ്ര അവലോകനം.
-നിയമാവകാശികൾക്ക് കേസിന്റെ പുരോഗതി അറിയാൻ ഓൺലൈൻ ട്രാക്കിംഗ് സംവിധാനം.
-കേസുകളുടെ നില സംബന്ധിച്ച് നിയമാവകാശികൾക്ക് കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ നൽകുക.
-കോടതി വിധികളുടെയും അനുവദിച്ച നഷ്ടപരിഹാര തുകയുടെയും പകർപ്പുകൾ നിയമാവകാശികൾക്ക് നൽകുക.
-കോടതി വിധി ലഭിച്ചിട്ടും വിതരണം ചെയ്യാത്ത നഷ്ടപരിഹാര കേസുകളുടെ പ്രത്യേക പരിശോധന.
-നിയമപരമായി സാധ്യമെങ്കിൽ ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷം നഷ്ടപരിഹാരം നേരിട്ട് നിയമാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന സംവിധാനം പരിഗണിക്കുക.
-എല്ലാ ഇന്ത്യൻ എംബസികൾക്കും ഏകീകൃത സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്.ഒ.പി) നടപ്പിലാക്കുക.
ഈ നിവേദനത്തിന്റെ ലക്ഷ്യം ഏതെങ്കിലും സ്ഥാപനത്തെയോ വ്യക്തിയെയോ വിമർശിക്കുക എന്നതല്ല; മറിച്ച് പ്രവാസി തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും സംരക്ഷിക്കുന്ന ഒരു സംവിധാനത്തിന് രൂപം നൽകുക എന്നതാണെന്ന് പ്രവാസി ലീഗൽ സെൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെയും നേതൃത്വത്തിൽ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുമെന്നും ഈ വിഷയത്തിൽ അനുകൂലമായ നയപരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷ പ്രവാസി ലീഗൽ സെൽ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.