മനാമ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബഹ്‌റൈനിൽ തുടരുന്ന ശക്തമായ മഴയും ഇടിമിന്നലും, ഒപ്പം നിലനിൽക്കുന്ന പ്രാദേശിക സംഘർഷങ്ങളും സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും തളരാതെ പൊരുതുകയാണ് രാജ്യത്തെ ഡെലിവറി ഡ്രൈവർമാർ. അത്യാവശ്യ സാധനങ്ങളും ഭക്ഷണവും വീട്ടുപടിക്കൽ എത്തിക്കാൻ രാപ്പകൽ ഭേദമന്യേ ഇവർ നടത്തുന്ന സേവനം ജനജീവിതത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. ഡെലിവറി ജോലികൾ സാധാരണ നിലയിൽ തന്നെ കഠിനമാണെങ്കിലും, നിലവിലെ സാഹചര്യം വലിയ സമ്മർദ്ദമാണ് ഇവർക്ക് നൽകുന്നത്. ശക്തമായ കാറ്റും മഴയും കാരണം രാത്രി വൈകിയും പുലർച്ചെയുമുള്ള യാത്രകൾ ഏറെ അപകടകരമാണ്.
ഇങ്ങനെയുള്ള ദിവസങ്ങളിൽ റോഡിലെ യാത്രയ്ക്ക് ഇരട്ടി സമയം ആവശ്യമാണെന്നാണ് ഡെലിവറി റൈഡർമാർ പറയുന്നത്. വളരെയധികം ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്നും എങ്കിലും, ആളുകൾ അവരുടെ ഓർഡറുകൾക്കായി ഞങ്ങളെ കാത്തിരിക്കുകയാണെന്നും, അതുകൊണ്ട് ഇത് തുടർന്നേ മതിയാകുവെന്നുമാണ് ഡ്രൈവർമാർ പറയുന്നത്.
കാറുകളിൽ സാധനങ്ങൾ എത്തിക്കുന്നത് അൽപ്പം ആശ്വാസകരമാണെങ്കിലും, ബൈക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് കനത്ത മഴയും കാറ്റും വലിയ ഭീഷണിയാണ്. കടകൾ അടച്ചിടുകയും ആളുകൾ വീടുകളിൽ സുരക്ഷിതരായിരിക്കുകയും ചെയ്യുന്ന സമയങ്ങളിൽ പോലും, മരുന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കൃത്യസമയത്ത് എത്തിക്കാൻ ഇവർ നടത്തുന്ന ശ്രമം സമാനതകളില്ലാത്തതാണ്. അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഈ തൊഴിലാളികളോട് അനുഭാവപൂർണമായ സമീപനം പുലർത്തണമെന്നും, ഡെലിവറികൾക്ക് അൽപ്പം താമസം നേരിട്ടാലും അത് ക്ഷമയോടെ ഉൾക്കൊള്ളണമെന്നുമാണ് അധികൃതരുടെയും ബന്ധപ്പെട്ടവരുടെയും നിർദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.