മനാമ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആരംഭിച്ച ചാർേട്ടഡ് വിമാനങ്ങൾ കച്ചവട താൽപര്യത്തിലേക്ക് വഴിമാറുന്നതായി ആരോപണം. ഇൗ ദുരിതകാലത്ത് കഷ്ടപ്പെടുന്നവർക്ക് സേവനമാകേണ്ട ചാർേട്ടഡ് വിമാനങ്ങൾ ആ ലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നാണ് വിമർശനം ഉയരുന്നത്. 99 മുതൽ 120 ദീനാർ വരെ നിരക്കിലാണ് ചാർേട്ടഡ് വിമാനങ്ങൾ ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് ആളുകളെ കൊണ്ടുപോയത്. ഒരു വിമാനത്തിന് 167 പേർ എന്ന കണക്കിലാണ് ബുക്കിങ് നടത്തിയത്. അതായത്, 167 പേരിൽനിന്ന് 120 ദീനാർ വീതം ഇൗടാക്കിയാൽ 20,040 ദീനാർ ലഭിക്കും. 17,000 ദീനാറാണ് വിമാനക്കമ്പനിക്ക് നൽകേണ്ടത്. ട്രാവൽ ഏജൻറിന് നൽകേണ്ട തുക കഴിച്ചാലും 2500 ദീനാറെങ്കിലും ലാഭമുണ്ടാകും. ഇങ്ങനെ കിട്ടുന്ന ലാഭം പാവപ്പെട്ട യാത്രക്കാർക്കായി ഉപയോഗിച്ചാൽ കുറെ പേർക്ക് പ്രയോജനം ലഭിക്കും.
അതേസമയം, എല്ലാ യാത്രക്കാരെയും ഒരേ നിരക്കിലല്ല കൊണ്ടുപോകുന്നതെന്നും തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇളവ് നൽകുന്നുണ്ടെന്നും സംഘടനകൾ പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച വ്യക്തമായ കണക്കുകൾ പുറത്തുവിടാത്തത് സംശയങ്ങൾക്കിട നൽകുന്നതായി വിമർശകർ ആരോപിക്കുന്നു. ചാർേട്ടഡ് വിമാനങ്ങൾ നാട്ടിൽനിന്ന് തിരിച്ചുവരുേമ്പാൾ ചരക്ക് കയറ്റുന്നുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. ഇൗ ഇനത്തിൽ നല്ലൊരു തുക ഏജൻസികൾക്ക് ലഭിക്കുന്നുണ്ട്. ഒരുതവണ ചരക്ക് കൊണ്ടുവരുന്നതിന് അഞ്ചുലക്ഷം രൂപ വരെയാണ് ഏജൻസികൾക്ക് കിട്ടുന്നതെന്നാണ് വിവരം. അതായത് ഏകദേശം 2500 ദീനാർ. അങ്ങനെ വരുേമ്പാൾ ചാർേട്ടഡ് വിമാനം ഒരുക്കുന്നവരുടെ ലാഭം വീണ്ടും കൂടും. ഇതിലും കുറഞ്ഞ നിരക്കിൽ ചാർേട്ടഡ് വിമാനം ഒരുക്കുന്നവരും പിന്നാമ്പുറത്ത് ഇത്തരം ഇടപാടുകളിലുടെ ലാഭമുണ്ടാക്കുന്നതായി വിമർശനമുണ്ട്. അതേസമയം, നിശ്ചിത എണ്ണം ആളുകളെ സൗജന്യമായി കൊണ്ടുപോയെന്ന് പ്രഖ്യാപിച്ചവരുമുണ്ട്.
ടിക്കറ്റെടുക്കാൻ ഒരു നിർവാഹവുമില്ലാതെ പലരുടെ അടുത്തും അപേക്ഷയുമായി നടക്കുന്ന നിരവധി പേരുണ്ട്. ഒരുനേരത്തെ ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്നവരുമുണ്ട്. പിടിച്ചുനിൽക്കാൻ തീരെ പറ്റാതായപ്പോൾ എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് ചിന്തിക്കുന്ന ആളുകൾ ഏെറയുണ്ട്. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ കണ്ണീരിൽ കഴിയുന്ന ഇവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കേണ്ടവരാണ് പ്രവാസി സംഘടനകൾ. അത്തരമൊരു നടപടി എത്ര സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായി എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഇതിനകം 25 ചാർേട്ടഡ് വിമാനങ്ങളാണ് ബഹ്റൈനിൽനിന്ന് കേരളത്തിലേക്ക് പോയത്. 4175 പേരാണ് ഇങ്ങനെ നാട്ടിലെത്തിയത്.
വന്ദേ ഭാരത് ദൗത്യത്തിനു കീഴിൽ 2700ഒാളം പേരും നാട്ടിലെത്തി. കഴിഞ്ഞ ദിവസം വരെ 29,000 പേരാണ് ഇന്ത്യൻ എംബസിയിൽ നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വന്ദേ ഭാരത് ദൗത്യത്തിെൻറ നാലാം ഘട്ടത്തിൽ കേവലം നാലു വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്കുള്ളത്. ഇനിയും ഏറെ പേർക്ക് ചാർേട്ടഡ് വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നർഥം. അവരെ സഹായിക്കാൻ സേവനസന്നദ്ധതയോടെ സംഘടനകൾ രംഗത്തുവരുമോ എന്നാണ് കണ്ടറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.