മനാമ: ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ജനങ്ങൾ തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ പോളിങ് ബൂത്തുകളിലേക്ക് ഒഴുകുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികൾ ജനവിധി തേടുമ്പോൾ, 2.71 കോടി വോട്ടർമാരാണ് സംസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കാൻ ഇന്ന് തയ്യാറെടുക്കുന്നത്. ജനങ്ങൾ ജനങ്ങൾക്കു വേണ്ടി നടത്തുന്ന ഈ ഭരണസംവിധാനത്തിൽ വോട്ട് എന്നത് കേവലം ഒരവകാശം മാത്രമല്ല, ഓരോ പൗരന്റെയും പരമപ്രധാനമായ കടമ കൂടിയാണ്. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭരണചക്രത്തിൽ ഓരോ വ്യക്തിയും പങ്കാളിയാകുന്നു എന്നതാണ് ജനാധിപത്യത്തിന്റെ കരുത്ത്.
എന്നാൽ, ഈ ജനാധിപത്യ ആഘോഷങ്ങൾക്കിടയിലും പ്രവാസികളായ പൗരന്മാർ ഇന്നും അവഗണിക്കപ്പെട്ടവരായി തുടരുന്നു എന്നത് ഗൗരവകരമായ വസ്തുതയാണ്. തെരഞ്ഞെടുപ്പ് കാലങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്തിയിരുന്ന പല പ്രവാസികൾക്കും പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കാരണം ഇത്തവണ അതിന് സാധിച്ചിട്ടില്ല. പലരും ഇന്ന് മനസ്സ് കൊണ്ട് മാത്രമാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാം അഭിമാനിക്കുമ്പോഴും, വിദേശത്തുള്ള സ്വന്തം പൗരന്മാർക്ക് എംബസികൾ വഴിയോ മറ്റ് സംവിധാനങ്ങൾ വഴിയോ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന വിദേശ രാജ്യങ്ങളുടെ മാതൃക പിന്തുടരാൻ ഭാരതത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രവാസി വോട്ട് എന്ന വർഷങ്ങളായുള്ള ആവശ്യത്തോട് രാഷ്ട്രീയ പാർട്ടികൾ കാട്ടുന്ന നിസ്സംഗത പ്രതിഷേധാർഹമാണ്.
പുതിയ വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ 2,42,093 പ്രവാസി വോട്ടർമാരാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കോഴിക്കോട് ജില്ലയിലാണ് (60,258 പേർ). കണ്ണൂർ (58,279), മലപ്പുറം (41,962) എന്നീ ജില്ലകളാണ് തൊട്ടുപിന്നാലെയുള്ളത്. ഏറ്റവും കുറവ് പ്രവാസി വോട്ടർമാരുള്ള ഇടുക്കിയിൽ 791 പേരാണുള്ളത്. ഈ വോട്ടർമാരിൽ ഭൂരിഭാഗം പേർക്കും നാട്ടിലെത്തി വോട്ട് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
പ്രോക്സി വോട്ട്, ഇ-പോസ്റ്റൽ ബാലറ്റ്, പ്രവാസ രാജ്യങ്ങളിൽ നേരിട്ട് വോട്ട് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ മൂന്ന് പ്രധാന നിർദ്ദേശങ്ങളാണ് പ്രവാസി സംഘടനകൾ കാലങ്ങളായി മുന്നോട്ട് വെക്കുന്നത്. എന്നാൽ നിലവിൽ സ്വന്തം പോളിങ് ബൂത്തിൽ നേരിട്ടെത്തിയാൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ എന്ന കർശന നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. യാത്രാ തടസ്സങ്ങളും ജോലി സാഹചര്യങ്ങളും കാരണം നാട്ടിലെത്താൻ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസികളുടെ വോട്ടവകാശം ഇതോടെ ഇല്ലാതാവുകയാണ്. വിവിധ പ്രവാസി സംഘടനകൾ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെങ്കിലും പരിഹാരം ഇന്നും അകലെയാണ്. വരും കാലങ്ങളിലെങ്കിലും തങ്ങളുടെ ജനാധിപത്യപരമായ അവകാശം വിദേശത്തിരുന്നു തന്നെ വിനിയോഗിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.