മനാമ: കഴിഞ്ഞ വര്‍ഷത്തെ ബില്ലുകള്‍ക്കനുസരിച്ച് അടുത്ത മൂന്ന് മാസം കൂടി വൈദ്യുതി ബില്ലുകള്‍ കണക്കാക്കാന്‍ കിര ീടാവകാശിയും ഒന്നാം പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ നിര്‍ദേശിച്ചു. ഉപപ്രധാനമന്ത് രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ, വൈദ്യുത-ജല കാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ, ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ എന്നിവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശികളുടെ ആദ്യ വീടിനാണ് ഈ പരിഗണന നല്‍കുക. കഴിഞ്ഞ വര്‍ഷത്തെ വൈദ്യുതി ബില്‍ കുറവാണെങ്കില്‍ അതായിരിക്കും ഈ വര്‍ഷവും കണക്കാക്കുക.
സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കൂടി ഇത് പ്രകാരം കണക്കാക്കാനാണ് അദ്ദേഹം വൈദ്യുതി-ജല കാര്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. മുഴുവന്‍ ഉപഭോക്താക്കളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും താല്‍പര്യം പരിഗണിച്ച് ബില്‍ കണക്കാക്കുന്നതിന് പുതിയ രീതി ആവിഷ്കരിക്കാനും നിര്‍ദേശമുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് സ്വൈര്യജീവിതവും സുഭിക്ഷതയും ഉറപ്പുവരുത്തണമെന്ന രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ചപ്പാടിനോട് നീതി പുലര്‍ത്തുന്ന രൂപത്തിലായിരിക്കണം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫിനാന്‍ഷ്യല്‍ ആന്‍റ് അഡ്മിനിസ്ട്രേഷന്‍ ഓഡിറ്റ് ബ്യൂറോ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയില്‍ നിന്നും കിരീടാവകാശി ഓഡിറ്റ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.
നാഷണല്‍ ഓഡിറ്റ് ബ്യൂറോയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് പ്രിന്‍സ് സല്‍മാന്‍ വ്യക്തമാക്കി. ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഓഡിറ്റ് ബ്യൂറോ തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിനെ കുറിച്ചും ചര്‍ച്ച നടന്നു. നീതി, സുതാര്യത എന്നിവ മുറുകെപ്പിടിച്ച് രാജ്യത്തിെൻറ പൊതു സമ്പത്ത് ശരിയായ വിധത്തില്‍ വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് നാഷനല്‍ ഓഡിറ്റ് ബ്യൂറോയുടെ ദൗത്യമെന്ന് ബ്യൂറോ ചീഫ് ശൈഖ് അഹ്മദ ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.