മനാമ: പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദയും എഴുത്തുകാരിയുമായ ആർതി സി. രാജരത്നം ബഹ്റൈനിലെ വിദ്യാർഥികളും രക്ഷിതാക്കളുമായി സംവദിക്കാനെത്തുന്നു. മേയ് എട്ടിന് വൈകീട്ട് സൂം പ്ലാറ്റ് ഫോമിൽ ഗൾഫ് മാധ്യമം ബഹ്റൈൻ സംഘടിപ്പിക്കുന്ന ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ സ്പെഷ്യൽ വെബിനാറിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും ‘സോഷ്യൽ മീഡിയയും സാമൂഹിക ബന്ധങ്ങളും; എങ്ങനെ നിങ്ങളുടെ ഭാവിയെ മികച്ചതാക്കാം’ എന്ന വിഷയത്തിലും ആർതി നിങ്ങളുമായി സംവദിക്കും.
മികച്ച ആസൂത്രണം, പബ്ലിക് റിലേഷൻസ്, സ്റ്റേക്ക് ഹോൾഡർ എൻഗേജ്‌മെന്റ്, ബ്രാൻഡ് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ള, കോർപ്പറേറ്റ് നേതൃത്വത്തിലും കമ്മ്യൂണിക്കേഷൻ രംഗത്തും ദീർഘകാല പ്രവൃത്തിപരിചയമുള്ള പ്രൊഫഷണൽ കൂടിയായ ആർതി സി. രാജരത്നം ശാസ്ത്രീയവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ അധ്യാപന രീതികളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്.
കൗമാരക്കാരിലെ ഉത്കണ്ഠ, പഠന നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ നൂതനമായ പരിഹാരമാർഗ്ഗങ്ങൾ തേടുന്നവർക്ക് ഈ വെബിനാറും ആർതിയുടെ സെക്ഷനും വലിയ അവസരമാണ് ഒരുക്കുന്നത്.
‘Understand to Communicate’, ‘Parenting: Innocence to InnerSense’ തുടങ്ങിയ അവരുടെ പുസ്തകങ്ങൾ വിദ്യാഭ്യാസ-രക്ഷിതാവ്-വിദ്യാർത്ഥി ബന്ധങ്ങളെ കുറിച്ചുള്ള മികച്ച ഗൈഡുകളായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടവയാണ്.
സുനാമി ദുരന്തത്തിന് ശേഷം തമിഴ്‌നാട് തീരത്ത് അനാഥരായ 7500ലധികം കുട്ടികളുടെ പുനരധിവാസത്തിന് നേതൃത്വം നൽകിയത് ആർതിയായിരുന്നു. ഗ്രാമീണരെ അധ്യാപകരായി ഉൾപ്പെടുത്തിയും കല, സംഗീതം, നൃത്തം, നാടകം, ഗ്രൂപ് തെറാപ്പി എന്നിവയിലൂടെയും കുട്ടികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവന്ന അവരുടെ മാതൃക ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള അവരുടെ മികവ് പരിഗണിച്ച് നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ആർതിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ആർതിയുമായി സംവദിക്കാം. കൗമാരപ്രായത്തിലെ സമ്മർദ്ദങ്ങൾ എങ്ങനെ മറികടക്കാം എന്നും പഠനത്തിൽ മികച്ച പ്രകടനം എങ്ങനെ കാഴ്ചവെക്കാം എന്നും അവർ വിശദീകരിക്കും.
പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ madhyamam.com/webtalk2026 എന്ന ലിങ്ക് വഴിയോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.