ബഹ്‌റൈന് ഐക്യദാർഢ്യം; പിന്തുണയുമായി അറബ് രാജ്യങ്ങൾ

മനാമ: ബഹ്‌റൈന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ, കുവൈത്ത്, ഈജിപ്ത്, ജോർദാൻ തുടങ്ങിയ പ്രമുഖ അറബ് രാജ്യങ്ങൾ രംഗത്തെത്തി. ഇറാനിയൻ ഭീഷണികളെയും ബാഹ്യ ഇടപെടലുകളെയും നേരിടാൻ ബഹ്‌റൈൻ സ്വീകരിക്കുന്ന നിലപാടുകൾക്ക് അയൽ രാജ്യങ്ങൾ വ്യക്തമായ ഐക്യദാർഢ്യം രേഖപ്പെടുത്തി.

ബഹ്‌റൈന്റെ സുരക്ഷ സൗദി അറേബ്യയുടെയും ഗൾഫ് മേഖലയുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥിരത തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളെ ചെറുക്കാൻ ബഹ്‌റൈനൊപ്പം ഉറച്ചുനിൽക്കുമെന്ന് സൗദി അറിയിച്ചു. സമാനമായ നിലപാടാണ് കുവൈത്തും സ്വീകരിച്ചത്. ജി.സി.സി രാജ്യങ്ങളുടെ പൊതുവായ സുരക്ഷയിൽ ബഹ്‌റൈന്റെ സ്ഥാനം നിർണ്ണായകമാണെന്നും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ അനുവദിക്കില്ലെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പരമാധികാരം സംരക്ഷിക്കാനുമുള്ള എല്ലാ നടപടികൾക്കും ഈജിപ്ത് പൂർണ പിന്തുണ നൽകി. ബഹ്‌റൈന്റെ സ്ഥിരത ഈജിപ്തിന്റെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് അവർ ഓർമ്മിപ്പിച്ചു. ബഹ്‌റൈന്റെ പരമാധികാരത്തെ മാനിക്കണമെന്നും വിദേശ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും ജോർദാനും സിറിയയും പ്രസ്താവനകളിലൂടെ ആവശ്യപ്പെട്ടു.

ബഹ്‌റൈന്റെ ദേശീയ ഐക്യത്തെയോ പരമാധികാരത്തെയോ തകർക്കാൻ ശ്രമിക്കുന്ന ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്ന് മുസ്ലിം വേൾഡ് ലീഗും വ്യക്തമാക്കി. വിദേശ ഇടപെടലുകൾക്കെതിരെ ബഹ്‌റൈൻ നേതൃത്വം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്താൻ ബഹ്‌റൈൻ നടത്തുന്ന ശ്രമങ്ങൾക്ക് അറബ് ലോകത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - Arab countries express solidarity with Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.