അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നാളെ ബഹ്‌റൈനിലെത്തും; മേഖലയിലെ സുരക്ഷയും, അമേരിക്കയുമായുള്ള പങ്കാളിത്തവും ചർച്ചയാകും

മനാമ: ബഹ്‌റൈൻ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ സ്വാഗതം ചെയ്ത് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം. നാളെ ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന ജി.സി.സി-യു.എസ് മന്ത്രിതല യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാനും ഇരുപക്ഷവും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും ഈ സന്ദർശനം വഴിയൊരുക്കും.

അമേരിക്കയുമായുള്ള ദീർഘകാല സൗഹൃദത്തിലും തന്ത്രപ്രധാനമായ പങ്കാളിത്തത്തിലും ബഹ്‌റൈൻ അഭിമാനിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ‘കോംപ്രിഹെൻസീവ് സെക്യൂരിറ്റി ഇന്റഗ്രേഷൻ ആൻഡ് പ്രോസ്പിരിറ്റി എഗ്രിമെന്റ്’ പ്രകാരം ഈ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണ്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പരിഹരിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻകൈകളെ ബഹ്‌റൈൻ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായും മന്ത്രാലയം അറിയിച്ചു.

അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തെയും, ഇറാൻ പ്രതിസന്ധിക്ക് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളെയും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. അയൽരാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവർത്തിത്വം, പരമാധികാരത്തോടുള്ള ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, ഭീകരവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക, ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നീ കാര്യങ്ങളിൽ ഇറാൻ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം ശ്രമങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ആഗോള വാണിജ്യ-ഭക്ഷ്യ വിതരണ ശൃംഖലയുടെ സുഗമമായ പ്രവർത്തനത്തിനും അനിവാര്യമാണെന്നും ബഹ്‌റൈൻ കൂട്ടിച്ചേർത്തു.

 

Tags:    
News Summary - US Secretary of State Marco Rubio to arrive in Bahrain tomorrow; regional security and partnership with the US to be discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.