പരിശോധനക്കായി വാലിയിലെ വെള്ളം ശേഖരിക്കുന്ന ഉദ്യോഗസ്ഥർ

ബഹ്റൈനിലെ ബുഹൈർ വാലിയിലെ ജലസുരക്ഷ ഉറപ്പാക്കാൻ പരിശോധന തുടങ്ങി; സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യ മന്ത്രാലയം

മനാമ: ഈസ്റ്റ് റിഫയിലെ പ്രധാന പരിസ്ഥിതി മേഖലയായ ബുഹൈർ വാലിയിലെ ജലത്തിന്റെ സുരക്ഷയെക്കുറിച്ച് ഉയർന്നുവന്ന പൊതുജന ആശങ്കകളെത്തുടർന്ന് ആരോഗ്യ മന്ത്രാലയം സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. സതേൺ മുനിസിപ്പൽ കൗൺസിൽ അംഗവും മൂന്നാം മണ്ഡലം പ്രതിനിധിയുമായ അബ്ദുല്ല ഇബ്രാഹിം അബ്ദുല്ലത്തീഫിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് നടപടി. സംരക്ഷിത മേഖലയായ വാലിയിലേക്ക് ആളുകൾ വിനോദങ്ങൾക്കായി കടന്നുകയറുന്നത് വർധിച്ച സാഹചര്യത്തിൽ, ജലത്തിന്റെ ശുദ്ധതയെക്കുറിച്ച് ഉയർന്ന ആശങ്കളെത്തുടർന്നാണ് മന്ത്രാലയം പരിശോധന നടത്തുന്നത്.

അബ്ദുല്ല ഇബ്രാഹിം അബ്ദുല്ലത്തീഫ് നേരിട്ട് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ശേഖരിച്ച സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അംഗീകൃത ലാബുകളിലേക്ക് അയച്ചു. പരിശോധനയുടെ ഔദ്യോഗിക ഫലം ലഭിച്ചാലുടൻ അത് കൗൺസിലിന് കൈമാറും. ഇത്തരം കാര്യങ്ങളിൽ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കുന്നതിന് പകരം ശാസ്ത്രീയമായ തെളിവുകൾക്ക് മുൻഗണന നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു മുൻപ് പരിസ്ഥിതി മന്ത്രാലയം നടത്തിയ പഠനങ്ങളിൽ ബുഹൈർ വാലിയിലെ വെള്ളം സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും, പൊതുജനങ്ങളുടെ ആശങ്ക പരിപൂർണ്ണമായി അകറ്റാൻ അധികൃതർ വീണ്ടും പരിശോധന നടത്തുകയായിരുന്നു.

ബഹ്‌റൈനിലെ വളരെ കുറച്ചു മാത്രം അവശേഷിക്കുന്ന തണ്ണീർത്തട ആവാസവ്യവസ്ഥകളിൽ ഒന്നാണ് ബുഹൈർ വാലി. ഫ്ലമിംഗോകൾ, ഹെറോണുകൾ, താറാവുകൾ തുടങ്ങി നിരവധി ദേശാടനപ്പക്ഷികളുടെയും മറ്റ് അപൂർവ്വ പക്ഷികളുടെയും പ്രധാന താവളമാണിത്. ഈ മേഖലയുടെ ജൈവവൈവിധ്യവും പാരിസ്ഥിതിക സവിശേഷതകളും വരുംതലമുറകൾക്കായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിലെ പ്രധാന ഭാഗങ്ങളെ പ്രകൃതി സംരക്ഷണ കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - Testing has begun to ensure water safety in Bahrain's Buhair Valley; Ministry of Health visits site and collects samples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.