വ്യാജ സി.ആറുകൾ നിർമിച്ച് തൊഴിൽ വിസ തട്ടിപ്പ്: ഏഴ് പ്രവാസികൾക്ക് 2.11 ലക്ഷം ദിനാർ പിഴയും നാടുകടത്തലും ശിക്ഷ
മനാമ: വ്യാജ വാണിജ്യ രജിസ്ട്രേഷനുകൾ (സി.ആർ) ഉണ്ടാക്കി വ്യാജ തൊഴിൽ പെർമിറ്റുകൾ സംഘടിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത കേസിൽ ഏഴ് ഏഷ്യൻ സ്വദേശികൾക്ക് 2,11,000 ബഹ്റൈനി ദിനാർ പിഴ. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും ലോവർ ക്രിമിനൽ കോടതി ഉത്തരവിട്ടു. നിലവിലില്ലാത്ത 64 വ്യാജ സ്ഥാപനങ്ങൾ ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഏഴ് ഏഷ്യൻ പ്രതികൾ ചേർന്ന് വ്യാജ സ്ഥാപനങ്ങളുടെ പേരിൽ 211 വിസകൾ നേടിയതായി അന്വേഷണത്തിൽ വ്യക്തമായി. എൽ.എം.ആർ.എ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. പിഴത്തുക അടച്ചുതീർത്ത ശേഷമായിരിക്കും പ്രതികളെ നാടുകടത്തുക.
തൊഴിൽ വിപണി തകർക്കുന്നതും നിയമങ്ങൾ ലംഘിക്കുന്നതുമായ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.