ജുബൈൽ: പുതിയ അധ്യയന വർഷത്തിൽ സൗദിയിലെ ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്രയുംവേഗം പൂർത്തിയാക്കണമെന്ന് അംബാസഡർ ഡോ. ഔസാഫ് സഇൗദ്.
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അനുവാദം ലഭിച്ചാലുടൻ ക്ലാസുകൾ തുടങ്ങും. ഇതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. സൗദി യൂനിവേഴ്സിറ്റികളിൽ പഠിക്കാൻ നിരവധി സ്കോളർഷിപ്പുകളുണ്ട്. അത് ഇന്ത്യൻ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും അംബാസഡർ നിർദേശിച്ചു. അത്തരത്തിൽ 400ഓളം സ്കോളർഷിപ്പുകളുണ്ടെങ്കിലും 40 ശതമാനത്തിൽ താഴെ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാസഡർ.
സൗദിയും ഇന്ത്യയും തമ്മിൽ വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള സഹകരണ കരാർ അനുസരിച്ച് സൗദി അറേബ്യയിൽ ഐ.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂനിവേഴ്സിറ്റികളും കാമ്പസുകൾ ആരംഭിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യൻ വിദ്യാർഥികൾക്ക് സൗദി യൂനിവേഴ്സിറ്റികളിലെ പഠനാവസരങ്ങളെ സംബന്ധിച്ചും സ്കോളർഷിപ്പുകൾ ഉപയോഗപ്പെടുത്തുന്ന രീതിയെക്കുറിച്ചും ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. സൗദി യൂനിവേഴ്സിറ്റികളിലെ ഇന്ത്യൻ അധ്യാപകരുടെ ഫോറം രൂപവത്കരിക്കാനും നടപടിയെടുക്കും.
നാട്ടിൽനിന്ന് തിരിച്ചുവരാൻ കഴിയാത്ത അധ്യാപകർക്കും ജീവനക്കാർക്കും മടങ്ങിയെത്തുന്നതിന് നടപടി സ്വീകരിക്കും. ഇഖാമ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതെ തുടരുന്ന ഇന്ത്യക്കാരുടെ സാങ്കേതിക തടസ്സം നീക്കാൻ സൗദി അധികൃതരുമായി ബന്ധപ്പെടാമെന്നും അംബാസഡർ ഉറപ്പുനൽകി.
കൊച്ചിയിൽനിന്നും ഇന്ത്യയുടെ യുദ്ധക്കപ്പൽ ജുബൈൽ പോർട്ടിൽ എത്തിയതായും അദ്ദേഹം അറിയിച്ചു. എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ (ഡി.സി.എം) രാം പ്രസാദ്, സെക്കൻഡ് സെക്രട്ടറിമാരായ അസിം അൻവർ, നിതിൻ, സ്കൂൾ പ്രിൻസിപ്പൽ നൗഷാദ് അലി, സാമൂഹിക പ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, ജയൻ തച്ചമ്പാറ, യാസീൻ അഹമ്മദ്, രാജേഷ്, അർഷാദ്, റഉൗഫ് എന്നിവരും ജുബൈലിലെ വ്യവസായികളും പ്രഫഷനലുകളും പരിപാടിയിൽ പങ്കെടുത്തു.
വാഹിദ് ലത്തീഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.