അർജുൻ പാണ്ഡ്യൻ
കാസർകോട്: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും വൈകയാണെങ്കിലും കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. കാസർകോട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരെ എന്ന് വിളിച്ച് ആരംഭിക്കുന്ന കുറിപ്പിൽ അവധി പ്രഖ്യാപിക്കാത്തതിന്റെ കാരണം കലക്ടർ വ്യക്തമാക്കുന്നുണ്ട്.
ഇന്നലെ (വെള്ളി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാലും കാര്യമായ മഴയുണ്ടാകാതിരുന്നതിനാലും ഇന്നത്തേക്ക് (ശനി) പ്രത്യേക മഴ മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നതിനാലുമാണ് ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിക്കാതിരുന്നത്. എന്നിരുന്നാലും ശനിയാഴ്ച ആയതിനാൽ സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഉയർന്നു വന്നില്ല.
എന്നാൽ, ഇന്ന് രാവിലെ കാലാവസ്ഥാ വകുപ്പ് ജില്ലയിൽ പെട്ടെന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ പെയ്യാൻ തുടങ്ങുകയും ചെയ്തതോടെയാണ് സാഹചര്യം മാറിമറിഞ്ഞത്. അപ്പോഴേക്കും നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരിൽ പലരും സ്കൂളുകളിലേക്കും ട്യൂഷൻ സെന്ററുകളിലേക്കും എത്തിക്കഴിഞ്ഞിരുന്നു. ആ ഘട്ടത്തിൽ പെട്ടെന്ന് ഒരു അവധി പ്രഖ്യാപിക്കുന്നത് കൂടുതൽ ആശയക്കുഴപ്പത്തിന് ഇടയാക്കും എന്ന് കരുതിയാണ് രാവിലെ അവധി നൽകാതിരുന്നത്. സാരമില്ല, അടുത്ത തവണ നമുക്ക് പരിഹരിക്കാം.
മാത്രവുമല്ല, റെഡ് അലർട്ട് ഉണ്ടായിരുന്നെങ്കിലും നമ്മുടെ ജില്ലയിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നതുമില്ല. എന്നിരുന്നാലും, ഈ കനത്ത മഴയെയും അവഗണിച്ച് നമ്മുടെ മിടുക്കരായ കൂട്ടുകാർ കൃത്യസമയത്ത് സ്കൂളുകളിലെത്തി. വെള്ളിയാഴ്ചത്തെ അവധി ദിനം എല്ലാവരും ഫലപ്രദമായി ചെലവഴിച്ചു എന്ന് കരുതുന്നു. മഴ തുടരുന്നതിനാൽ എല്ലാവരും ആവശ്യമായ ജാഗ്രത പാലിക്കുമല്ലോ? എന്ന ചോദ്യം ഉയർത്തിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കനത്ത മഴയെത്തുടർന്ന് നാല് ജില്ലകളിൽ ഇന്നലെയും അഞ്ച് ജില്ലകളിൽ നിന്നുമാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. ത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരുന്നത്. കൂടാതെ, മാഹിയിലെ പ്രഫഷണൽ കോളജ് ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. മഴ കനത്തതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഗതാഗത തടസ്സം രൂപപ്പെട്ടു. കൂടാതെ ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടുകയും പത്തനംതിട്ടയിലെ പല പ്രദേശങ്ങളിലും വെള്ളം കയറുകയും ചെയ്തു. മഴക്കെടുതിയിൽ എട്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.