ഷിംല: ഇന്ത്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന പുരാതന പാതയായ നാഥുല ചുരം വഴിയുള്ള ഇന്ത്യ-ചൈന അതിർത്തി വ്യാപാരം ആറുവർഷത്തെ ഇടവേളക്കുശേഷം പുനരാരംഭിച്ചു. ആഗസ്റ്റ് ഒന്ന് മുതലാണ് വ്യാപാരം വീണ്ടും ആരംഭിച്ചത്. ഹിമാചൽ പ്രദേശ് റവന്യൂ-തോട്ടവിള വകുപ്പ് മന്ത്രി ജഗത് സിങ് നേഗി, റോങ്പാ ട്രേഡേഴ്‌സ് അസോസിയേഷൻ അംഗങ്ങളായ 16 വ്യാപാരികളെ പരമ്പരാഗത 'ഖതാക്' അണിയിച്ച് യാത്രയാക്കിയാണ് ഈ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടത്.
ടിബറ്റൻ മേഖലയിൽ പ്രവേശിക്കുന്ന വ്യാപാരികൾക്ക് 72 മണിക്കൂറിനകം വ്യാപാരം പൂർത്തിയാക്കി മടങ്ങാം. ഉൽപന്നങ്ങൾ പരസ്പരം കൈമാറുന്ന ബാർട്ടർ സമ്പ്രദായത്തിലാണ് വ്യാപാരം നടക്കുന്നത്. വിനിമയം ചെയ്യാവുന്ന ഉൽപന്നങ്ങളുടെ പട്ടിക കേന്ദ്ര വാണിജ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. പ്രാഥമിക വിവരങ്ങളനുസരിച്ച് ഇന്ത്യയിൽനിന്ന് 72 ഇനം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനും ചൈനീസ് ഭാഗത്തുനിന്ന് 30ഇനം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് സുതാര്യമായി വ്യാപാരം നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ചർച്ചകളുടെയും നയതന്ത്ര ഇടപെടലുകളുടെയും ഫലമായാണ് പാത വീണ്ടും തുറന്നത്. കാലാവസ്ഥാ മാറ്റങ്ങൾക്കും ശൈത്യകാലത്തിനും അനുസൃതമായി നിയന്ത്രണങ്ങളോടെയാണ് ഈ വാണിജ്യ വിനിമയം നടക്കുക. പാത വീണ്ടും തുറന്നത് അതിർത്തി മേഖലയിലെ സമ്പദ്‌വ്യവസ്ഥക്ക് ഉണർവേകുമെന്നും പ്രാദേശിക ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.