ഭക്ഷ്യ പാക്കേജുകളിലെ മധുരപരിധി: ജനങ്ങളുടെ ആരോഗ്യത്തിൽ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പൊതുജനങ്ങളുടെയും, പ്രത്യേകിച്ച് വളർന്നുവരുന്ന കുട്ടികളുടെയും ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ ഉയർന്നതോതിൽ അടങ്ങിയിട്ടുള്ള പാക്കേജ്ഡ് ഭക്ഷ്യസാധനങ്ങളുടെ കാര്യത്തിൽ പായ്ക്കിന്റെ മുൻവശത്ത് മുന്നറിയിപ്പ് വേണമെന്ന നിർദേശത്തിലാണ് ജസ്റ്റിസുമാരായ ജെ.ബി പർദിവാലയും കെ. വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ചിന്റെ പ്രതികരണം. രാജ്യതാൽപര്യം മുൻനിർത്തി ബന്ധപ്പെട്ട എല്ലാവരും ഇക്കാര്യം കണക്കിലെടുക്കണമെന്നും കോടതി നിർദേശിച്ചു. പബ്ലിക് ചാരിറ്റബ്ൾ ട്രസ്റ്റ് 3എസും ഔർ ഹെൽത്ത് സൊസൈറ്റിയുമാണ് ഹരജി സമർപ്പിച്ചത്. അതിൽ ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ, സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) സത്യവാങ്മൂലം സമർപ്പിക്കുകയും നിർദേശം മുന്നോട്ട് വെക്കുകയും ചെയ്തു. പാക്കേജിന്റെ മുൻവശത്ത് മുന്നറിയിപ്പ് ലേബൽ ഉണ്ടാകണമെന്ന നിർദേശമാണ് മുന്നോട്ട് വെച്ചത്. ഉപ്പും പഞ്ചസാരയും കൊഴുപ്പും ഉയർന്ന തോതിലാണെന്ന് എങ്ങനെ നിർണയിക്കുമെന്ന് കോടതി ആരാഞ്ഞു. അതിന്റെ ശാസ്ത്രീയവും നിയമപരവുമായ വശങ്ങൾ പഠിച്ച് വിശദമായ ഉത്തരവ് ഇറക്കും. അതിനിടെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ബന്ധപ്പെട്ട കക്ഷികളും അത് പഠിച്ച് വിവരങ്ങൾ കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.