സപ്ലിമെന്റ് ബ്രാൻഡുകൾ 100 കോടി ഡോളറിന് വിറ്റ് നെസ്‌ലെ; ഇനി കോഫി, പെറ്റ് ഫുഡ് നിർമാണത്തിന് ഊന്നൽ

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉൽപ്പന്ന കമ്പനികളിലൊന്നായ നെസ്‌ലെ തങ്ങളുടെ ബിസിനസ്സ് ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. ഇതിന്റെ ഭാഗമായി നേച്ചേഴ്സ് ബൗണ്ടി തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള തങ്ങളുടെ വിറ്റമിൻ, മിനറൽ, സപ്ലിമെന്റ് വിഭാഗം ബിസിനസ്സ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ യെല്ലോ വുഡ് പാർട്ണേഴ്സിന് 100 കോടി ഡോളറിന് (1 ബില്യൺ ഡോളർ) വിൽക്കാൻ തീരുമാനിച്ചു. 2027-ന്റെ ആദ്യ പകുതിയോടെ ഈ ഇടപാട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വൻകിട വിൽപ്പനയിലൂടെ നേച്ചേഴ്സ് ബൗണ്ടി, ഓസ്റ്റിയോ ബി-ഫ്ലെക്സ്, എസ്റ്റർ-സി, ഗാർഡ്, നൂൻ, പ്യൂരിറ്റൻസ് പ്രൈഡ്, സിസു തുടങ്ങിയ ഏഴ് പ്രധാന ബ്രാൻഡുകൾ കമ്പനി കൈമാറും. കൂടാതെ, യു.എസിലെ പ്രൈവറ്റ് ലേബൽ സപ്ലിമെന്റ് ബിസിനസ്സ്, അനുബന്ധ നിർമാണ, പാക്കേജിങ്, വെയർഹൗസിങ്, വിതരണ ശൃംഖലകൾ എന്നിവയും ഈ കരാറിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം അതായത് 2025-ൽ മാത്രം ഈ മെയിൻസ്ട്രീം വിറ്റമിൻ ബിസിനസ്സിലൂടെ 1.2 ബില്യൺ ഡോളറിന്റെ വരുമാനമാണ് നെസ്‌ലെ നേടിയത്.

തങ്ങളുടെ ഏറ്റവും കരുത്തുറ്റ മേഖലകളായ കോഫി, പെറ്റ് ഫുഡ് (വളർത്തുമൃഗങ്ങളുടെ ആഹാരം) തുടങ്ങിയ ഉയർന്ന വളർച്ചാ സാധ്യതയുള്ള ബിസിനസ്സുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നെസ്‌ലെ ഈ വലിയ വിൽപ്പനകൾ നടത്തുന്നത്. നിലവിലെ സി.ഇ.ഒ ഫിലിപ്പ് നവ്രാറ്റിലിന്റെ നേതൃത്വത്തിൽ കമ്പനി തങ്ങളുടെ പോർട്ട്ഫോളിയോയിൽ വലിയ അഴിച്ചുപണികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി അടുത്തിടെ തങ്ങളുടെ പ്രീമിയം വാട്ടർ ബിസിനസിന്റെ പകുതി ഭാഗവും, ബ്ലൂ ബോട്ടിൾ കോഫിയും, ഐസ്ക്രീം ബിസിനസും കമ്പനി വിറ്റൊഴിഞ്ഞിരുന്നു.

എങ്കിലും, സയൻസ് അധിഷ്ഠിതമായ പ്രീമിയം വിറ്റമിൻ ബ്രാൻഡുകളായ സോൾഗാർ, പ്യൂർ എൻകാപ്സുലേഷൻസ് തുടങ്ങിയവ നെസ്‌ലെ നിലനിർത്തുന്നുണ്ട്. വിപണിയിൽ തങ്ങൾക്ക് ഏറ്റവും ശക്തമായ മേൽക്കൈ ഉള്ള മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന തന്ത്രപരമായ നീക്കമാണ് കമ്പനി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ ആഗോളതലത്തിലുള്ള സാമ്പത്തിക വളർച്ചയും കാര്യക്ഷമതയും കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

Tags:    
News Summary - Nestle sells supplement brands for $1 billion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.