മൈക്രോവേവ് ഓവനിൽ ചൂടാക്കുന്ന ഭക്ഷണം അനാരോഗ്യകരമാണോ? അറിഞ്ഞിരിക്കേണ്ടത്...
മൈക്രോവേവ് ഓവനിൽ പാകം ചെയ്യുന്ന ഭക്ഷണം അടുപ്പിൽ പാകം ചെയ്യുന്നതിനേക്കാൾ ഗുണനിലവാരം കുറഞ്ഞതാണെന്നൊരു തെറ്റിധാരണ പലർക്കുമുണ്ട്. അതിവേഗത്തിലുള്ള പ്രവർത്തനവും അതിൽ നിന്നുള്ള പ്രത്യേക ശബ്ദവും റേഡിയേഷൻ സംബന്ധിച്ച ഭയവുമാകാം ഇതിന് കാരണം. എന്നാൽ ശാസ്ത്രീയ പരിശോധനകൾ ഈ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നു. മൈക്രോവേവിൽ ഭക്ഷണം ചൂടാക്കുന്നത് അത് റേഡിയോ ആക്ടീവ് ആകുകയോ അനാരോഗ്യകരമായി മാറുകയോ ഇല്ല. വാസ്തവത്തിൽ പരമ്പരാഗത പാചകരീതികളേക്കാൾ മികച്ച രീതിയിൽ പല ഭക്ഷണങ്ങളിലെയും പോഷകങ്ങൾ സംരക്ഷിക്കാൻ മൈക്രോവേവിനാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മൈക്രോവേവ് ഓവനുകൾ വൈദ്യുതകാന്തിക തരംഗങ്ങളെയാണ് ഉപയോഗിക്കുന്നത്. ഇത് ഭക്ഷണത്തിലെ തന്മാത്രകളെ ചലിപ്പിച്ച് ചൂട് ഉത്പാദിപ്പിക്കുന്നു. ഇവിടെ ഉപയോഗിക്കുന്നത് അയോണൈസിങ് അല്ലാത്ത റേഡിയേഷൻ ആയതിനാൽ എക്സ്-റേ പോലെയുള്ളവ പോലെ ഭക്ഷണത്തിന് ഹാനികരമാകുന്ന ഊർജ്ജം ഇതിനില്ല. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇത് സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. റേഡിയേഷൻ ഭക്ഷണത്തെ റേഡിയോ ആക്ടീവ് ആക്കുന്നില്ല, പകരം ഊർജ്ജം താപമായി മാറുകയാണ് ചെയ്യുന്നത്. അതിനാൽ റേഡിയേഷനെക്കുറിച്ചുള്ള ഭയത്തേക്കാൾ ശ്രദ്ധിക്കേണ്ടത് ഭക്ഷണം എത്രത്തോളം ചൂടിലാകുന്നു, എത്ര വെള്ളം ഉപയോഗിക്കുന്നു, പാചക സമയം എത്രയാണ് എന്നതിലാണ്.
പോഷകങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ ഏത് പാചകരീതിയും ചില പോഷകങ്ങളെ പ്രത്യേകിച്ചും ചൂടിൽ നഷ്ടപ്പെടുന്ന വിറ്റാമിൻ സി, ബി തുടങ്ങിയവയെ നശിപ്പിക്കാറുണ്ട്. എന്നാൽ മൈക്രോവേവ് പാചകത്തിൽ പോഷക നഷ്ടം കുറവാണെന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പച്ചക്കറികൾ തിളപ്പിച്ച് വേവിക്കുമ്പോൾ വെള്ളത്തിൽ ലയിക്കുന്ന പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ മൈക്രോവേവിൽ കുറഞ്ഞ വെള്ളത്തിൽ വേവിക്കുമ്പോൾ ഈ നഷ്ടം ഗണ്യമായി കുറയ്ക്കാം. ഉയർന്ന താപനിലയിൽ കൂടുതൽ സമയം വെള്ളത്തിലിട്ട് വേവിക്കുന്നതിനേക്കാൾ ചില ഘട്ടങ്ങളിൽ മൈക്രോവേവും ആവിയുപയോഗിച്ചുള്ള വേവിക്കലും പോഷകങ്ങൾ നിലനിർത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
എങ്കിലും മൈക്രോവേവ് ഉപയോഗിക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അമിതമായി ചൂടാക്കുന്നത് പോഷകങ്ങളെ നശിപ്പിക്കുകയും ഭക്ഷണത്തിന്റെ ഘടന മാറ്റുകയും ചെയ്യും. അതിനാൽ പച്ചക്കറികൾ ആവശ്യത്തിന് മാത്രം പാകം ചെയ്യുക. അവശേഷിച്ച ഭക്ഷണം ചൂടാക്കുമ്പോൾ ബാക്ടീരിയ നശിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.