പാലക്കാട്: രാത്രി അൽപം കുളിരുണ്ടെങ്കിലും പകൽ ഇപ്പോഴേ ജില്ലയിൽ ചൂട് അൽപം കടുപ്പമാണ്. ചൂട് കനത്തതോടെ നിരത്തുകളിൽ പനനൊങ്കിനും കരിക്കിനും ആവശ്യക്കാരേറെ. കോട്ടമൈതാനത്തിന് സമീപത്തെ കരിക്ക് വ്യാപാരം ജനുവരി പകുതിയോടെ തന്നെ സജീവമാവുകയാണ്.
നഗരത്തിലൂടെ കടന്നുപോകുന്ന ദീർഘദൂര യാത്രക്കാർ മുതൽ തദ്ദേശീയർ വരെ പാലക്കാടൻ തനിമയാർന്ന പനനൊങ്കിന് ആവശ്യക്കാർ നിരവധിയാണ്. കൊഴിഞ്ഞാമ്പാറ, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം പൊള്ളാച്ചി തുടങ്ങി തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് ഇളനീരിനൊപ്പം നൊങ്കും എത്തിക്കുന്നത്. ഇതിനൊപ്പം ജില്ലയിൽ കൊഴിഞ്ഞാമ്പാറയിൽ നിന്നും നൊങ്ക് സമാഹരിക്കുന്നുണ്ട്.
ഇന്ധനവിലയടക്കം വർധിച്ചതോടെ ഇക്കുറി നൊങ്കിനും വിലയുയർന്നതായി വ്യാപാരികൾ പറയുന്നു. ഒരുകുല പനനൊങ്കിന് 130 രൂപയോളം നൽകിയാണ് സംഭരിക്കുന്നത്. ഇത് നഗരത്തിലെത്തിച്ച് നൊങ്കൊന്നിന് എട്ടുരൂപ നിരക്കിലാണ് കച്ചവടം. നേരത്തെ 100 രൂപക്ക് 15 നൊങ്ക് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 12 എണ്ണമായി കുറഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് ഇളനീർ പ്രധാനമായും എത്തുന്നത്. നേരത്തെ ടൗൺ സ്റ്റാൻഡ്, മുനിസിപ്പൽ സ്റ്റാൻഡ്, ഒലവക്കോട് എന്നിവിടങ്ങളിൽ കുടുംബശ്രീ യൂനിറ്റിന്റെ ഇളനീർ ബൂത്തുകളുണ്ടായിരുന്നെങ്കിലും ഇക്കുറി പ്രവർത്തനമാരംഭിച്ചിട്ടില്ല.
ടൗൺ ഹാളിന് സമീപത്തും സ്റ്റേഡിയം ബൈപാസിലുമാണ് നിലവിൽ ഇളനീർ കച്ചവടം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇളനീരിന് 10 മുതൽ 15 രൂപ വരെ വില വർധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 30 രൂപക്ക് ലഭിച്ചിരുന്ന ഇളനീരിന്റെ തണുപ്പിന് ഇക്കുറി 40-45 രൂപ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.