സ്വന്തം ശരീരം ഭക്ഷണമാക്കുന്ന ജവികളെ പറ്റി കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ ഭയാനകവും അസംബന്ധവുമായി തോന്നുമെങ്കിലും ചില ജീവികൾ സ്വന്തം ശരീരഭാഗങ്ങൾ ഭക്ഷിക്കാറുണ്ട്. ചിലപ്പോൾ ഇത് ഒരു അതിജീവനതന്ത്രമായോ ശരീരഭാഗങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള ഊർജ്ജം ഉത്പാദിപ്പിക്കാനോ ആവാം. എന്നാൽ ചിലർ അപകടങ്ങളിൽ നിന്നും രക്ഷനേടാനും ഇങ്ങനെ ചെയ്യുന്നു. സെൽഫ് കാനിബലിസം അഥവാ സ്വയം ഭക്ഷണം എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പല്ലി മുതൽ ചിലന്തികൾ വരെ ഇത്തരത്തിൽ സ്വയം ഭക്ഷിക്കുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇരപിടിയന്‍മാരായ ജിവികൾ തങ്ങളുടെ ശരീരംഗന്ധം പുറപ്പെടുവിക്കുന്നത് തടയാനും ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നു.
ആരൊക്കെയാണ് ഇത്തരത്തിൽ സ്വയം ഭക്ഷിക്കുന്നവരെന്ന് നോക്കാം
മിക്ക നീരാളികളും തങ്ങളെ ശത്രുക്കൾ പിടികൂടുമ്പോൾ സ്വയം അംഗഭംഗം വരുത്തുന്നു. നാഡീസംബന്ധമായ തകരാറുകൾ മൂലമോ, ശത്രുക്കളിൽ നിന്നും രക്ഷനേടാനോ, ശരീരത്തിലെ അണുബാധ തടയാനോ ഇത്തരത്തിൽ സ്വയം ഭക്ഷിക്കാറുണ്ട് ഇവ. മനുഷ‍്യനിൽ കാണപ്പെടുന്ന പ്രസവാനന്തര വിഷാദത്തിന് സമാനമായി മുട്ടയിട്ട നീരാളികളുടെ ശരീരത്തിലും നിരവധി ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. ഇത് ചിലപ്പോൾ അവ കൈകൾ മുറിച്ച സ്വയം ഇല്ലാതാകുന്നതിലേക്ക് നയിക്കുന്നു. ഇത്തരത്തിൽ നീരാളികൾ സ്വയം ഭക്ഷിക്കുന്ന പ്രകിയയെ ഓട്ടോഫാഗി എന്നാണ് വിളിക്കുന്നത്. ഇത് കൂടുതലും വുൽഗാരിസ് ഇനത്തിൽപ്പെട്ട നീരാളികളിലാണ് കാണപ്പെടുന്നത്.
ഫാറ്റ്-ടെയിൽഡ് ഗെക്കോകൾ, റെഡ്-ടെയിൽഡ് സ്കിങ്കുകൾ, ഗ്രാസ് ലിസാർഡുകൾ, ഗ്രീൻ അനോളുകൾ, ലിയോപാർഡ് ഗെക്കോകൾ തുടങ്ങിയ പല്ലികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും അവയുടെ ശ്രദ്ധ തിരിക്കാനായി വാലുകൾ മുറിച്ചു മാറ്റാറുണ്ട്. പിന്നീട് കൊഴുപ്പ്, പോഷകങ്ങൾ, കാൽസ്യം എന്നിവ വീണ്ടെടുക്കുന്നതിനായി മുറിഞ്ഞുപോയ സ്വന്തം വാല് ഭക്ഷിക്കുന്നു. സാധരണയായി അരണ വർഗങ്ങളിലും പല്ലികളിലും ഈ രീതി കണ്ടുവരുന്നു. ഭക്ഷണക്ഷാമം അല്ലെങ്കിൽ സമ്മർദ്ദം അനുഭവപ്പെടുന്ന സമയങ്ങളിൽ, അവയുടെ ശരീരത്തിലുള്ള ഊർജ്ജത്തിന്‍റെ ഇരുപത് ശതമാനം വരെ ഈ വാലുകളിലാണ് അടങ്ങിയിരിക്കുന്നത്.
ബ്ലാക്ക് ലേസ് വീവർ, ഡെസേർട്ട് സ്പൈഡർ, സോഷ്യൽ സ്റ്റെഗോഡിഫസ് തുടങ്ങിയ ചിലന്തി വർഗങ്ങളിൽ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്കായി സ്വന്തം ജീവന്‍ ത്യജിക്കുന്നു. മുട്ടകൾ വിരിഞ്ഞശേഷം കുഞ്ഞുങ്ങൾ അമ്മയുടെ ദ്രാവക രൂപത്തിലുള്ള ശരീരം ഭക്ഷിക്കുന്നത് വഴി വളർച്ചയുടെ ആദ്യഘട്ടത്തിൽ ആവശ്യമായ പ്രോട്ടീന്‍റെ ഏകദേശം മുപ്പത് ശതമാനം ലഭിക്കുന്നു. കൂടാതെ, പല ചിലന്തികളും തങ്ങളുടെ പരിക്കേറ്റതും പൊഴിഞ്ഞുപോയതുമായ കാലുകൾ കടിച്ചുതിന്നുന്നു. ഇതിലൂടെ അവയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും ധാതുക്കളും വീണ്ടെടുക്കാൻ സഹായിക്കുന്നു.
ഞണ്ട്, ലോബ്സ്റ്റർ, ചെമ്മീൻ തുടങ്ങിയ പുറംതോടുള്ള ജീവികൾ അഥവാ ക്രസ്റ്റേഷ‍്യനുകൾ സ്വന്തം ശരീരഭാഗങ്ങൾ ആഹാരമാക്കുന്ന രീതി സാധാരണയാണ്. ഇവയുടെ പുറന്തോട് പൊഴിച്ചാലുടൻ അതിലടങ്ങിയിരിക്കുന്ന കാൽസ്യവും മറ്റ് ധാതുക്കളും വീണ്ടെടുക്കുന്നതിനായി അവ അത് ഭക്ഷിക്കുന്നു. ഇത്തരം ജീവികൾക്കിടയിൽ 'കാനിബാലിസം' വ്യാപകമായി കാണുന്നു. പക്ഷെ ഇവ കടുപ്പമേറിയ പുറന്തോട് പൊഴിക്കുന്ന സമയത്ത്, അവയുടെ മൃദുവായ ശരീരം ആക്രമിച്ച് കീഴടക്കുകയും ഭക്ഷണമാക്കുകയുമാണ് മറ്റു ജീവികൾ ചെയ്യുന്നത്.
പോഷകങ്ങൾ പുനരുൽപ്പാദിപ്പിക്കുന്നതിനായി സ്വന്തം തൊലി ഭക്ഷിക്കുന്ന പ്രതിഭാസമായ ഡെർമാറ്റോഫാഗി തവളകൾക്കിടയിൽ കാണപ്പെടുന്നു. പച്ച മരത്തവളകളും ചൊറിത്തവളകളും പ്രോട്ടീനുകൾ പുനഃചംക്രമണം ചെയ്യാനും ചർമ്മത്തിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യം നിലനിർത്താനും ഗന്ധം വഴി ശത്രുക്കൾ തിരിച്ചറിയാതിരിക്കാനും പതിവായി തൊലി പൊഴിക്കുകയും അത് ഭക്ഷിക്കുകയും ചെയ്യുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ഈ ഉഭയജീവികളിൽ സ്വന്തം വർഗത്തിലുള്ളവയെയും ഭക്ഷിക്കുന്ന രീതി കാണാറുണ്ട്.
പാമ്പുകളിൽ ഈ പ്രതിഭാസത്തെ ഒറോബോറോസ് എന്ന് വിളിക്കുന്നു. വളരെ അപൂർവ്വമായ ഈ സ്വഭാവം വളർത്തുന്ന പാമ്പുകളിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചില സന്ദർഭങ്ങളിൽ സമ്മർദ്ദത്തിന് അടിമപ്പെട്ട് അവയുടെ മസ്തിഷ്കം കൃത്യമായി പ്രവർത്തിക്കാതിരിക്കുകയും സ്വന്തം വാലിനെ ഇരയാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുകയും ചെയ്യുന്നു. സമാനമായി, ഗാർട്ടർ സ്നേക്സ്, കാലിഫോർണിയ കിംഗ്സ്നേക്ക്സ്, കോൺ സ്നേക്ക്സ് തുടങ്ങിയ ഇനത്തിൽപെട്ട പാമ്പുകൾ പോഷകങ്ങൾ ലഭിക്കുന്നതിനും ഗന്ധം ഒഴിവാക്കുന്നതിനും തങ്ങളുടെ പൊഴിഞ്ഞ തൊലി ഭക്ഷിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.