അന്നുമുതൽ ഇന്നോളം

എന്‍റെ കൂടെ ആദ്യമായി അവൻ വീട്ടിലേക്ക് വന്നത് ഒരു പരിസ്ഥിതിദിനത്തിലായിരുന്നു. സ്കൂളിൽനിന്ന് കൂടെക്കൂട്ടുമ്പോഴും അവനെ വീട്ടുപടിക്കൽ ഇരുത്തുമ്പോഴും അവൻ എൻ്റെ ജീവിതത്തിൽ ഇത്രത്തോളം കൂട്ടായി വരുമെന്ന് കരുതിയില്ല. ദിവസവും സ്കൂളിലേക്ക് കൊണ്ടുപോയ കുടിവെള്ളത്തിൻ്റെ ബാക്കി വീട്ടുപടിക്കൽ ദാഹിച്ചു നിൽക്കുന്ന അവന് കൊടുത്ത് ഞങ്ങൾ രണ്ടുപേരും തലയാട്ടുമായിരുന്നു. മൗനമായൊരു ഭാഷ.

ഞങ്ങൾ വളർന്നു. എന്നെക്കാൾ വേഗത്തിൽ അവൻ വീട്ടുകാർക്ക് ഗുണം ചെയ്തു തുടങ്ങി. ഓണക്കാലത്ത് ഊഞ്ഞാലിടാനും വേനൽക്കാലത്ത് നല്ല തണലേകാനും മാമ്പഴക്കാലത്ത് നിറയെ മാമ്പഴം നൽകാനും അവൻ തയ്യാറായിനിന്നു. തുടർപഠനത്തിനായി വീടുവിട്ടിറങ്ങുമ്പോൾ അവനോടും യാത്ര പറയാൻ ഞാൻ മറന്നില്ല. അവനെയും ചുറ്റിപ്പറ്റി മറഞ്ഞും തെളിഞ്ഞും ഒരുപാട് പേരെ ഞാൻ അവിടെ നിന്ന് നോക്കിയിട്ടുണ്ട്. എൻ്റെ പ്രണയത്തിലും ദുഃഖത്തിലും സ്വപ്നത്തിലും സന്തോഷങ്ങളിലും എല്ലാം അവനും കൂടെയുണ്ടായിരുന്നു.

മാവിൻ ചുവട്ടിൽ കൂട്ടുകാരുമൊത്ത് കൂടിയതും തൊഴിലില്ലാതെ വെറുതെ തള്ളി നീക്കുന്ന പകലുകളിൽ അവന്റെ തണലിൽ വെറുതെ കിടന്നതും എല്ലാം എത്ര നല്ല ഓർമ്മകൾ. ഒടുവിൽ വിവാഹപന്തലിടാൻ അവനെ മുറിച്ചുമാറ്റേണ്ട; പകരം, ഒരു വെള്ളമുണ്ടുടുപ്പിച്ച് നിർത്തിയാൽ മതി എന്ന് പറഞ്ഞതും ഞാനായിരുന്നു. അങ്ങനെ എൻ്റെ വിവാഹത്തിനും അവൻ നിറസാന്നിധ്യമായി. പിന്നീട് വീട്ടുകാരെല്ലാം അവനെ അറിഞ്ഞും അറിയാതെയും കുടുംബത്തിലെ ഒരംഗമാക്കി ഏറ്റെടടുത്തു. പലപ്പോഴായി ഓരോരുത്തരായി എന്നെ വേർപിരിഞ്ഞു പോയപ്പോഴും ഒടുവിൽ അവൻ മാത്രമായിരുന്നു എനിക്ക് കൂട്ടായത്.

ഞാൻ കരുതുന്നു ; നീ എന്റേതാണ്. ഇതെൻ്റെ സ്വാർത്ഥതയായിരിക്കാം. അതിനാൽ ഈ ഭൂമി വിട്ടുപോകുമ്പോൾ നീയും എന്നോടൊപ്പം പോരണം. മുദ്രപത്രത്തിൽ അവസാന വാചകം എന്നോണം ഞാൻ അതുകൂടി കുറിച്ചിട്ടു. എൻ്റെ മരണത്തിലും നീ എനിക്ക് കൂട്ടാകണം.നിന്നിലൂടെ ഈ പ്രകൃതിയിൽ എനിക്ക് അലിഞ്ഞു ചേരണം.

News Summary - environment day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.