ഭക്ഷണത്തിനുവേണ്ടി പച്ചക്കറികളോ ധാന്യങ്ങളോ വിളയിക്കുന്നത് നാം എല്ലായിടത്തും കണ്ടിട്ടുണ്ട്. എന്നാൽ, തേളുകളെ വളർത്തുന്ന ഒരു ഫാമിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ഒരേ സമയം കൗതുകകരവും ഭയാനകരവുമായ സംഗതിയാണെങ്കിലും ഈ തേൾകൃഷി ഇന്ന് ലോകത്ത് വളർന്നുവരുന്ന ഒരു ബിസിനസ്സാണ്. നൈജീരിയയിലും ചൈനയിലുമൊക്കെ ഇതൊരു വലിയ വ്യവസായമായി മാറിയിട്ടുണ്ട്. കോടികൾ വിലമതിക്കുന്ന വിഷത്തിനായി തേളുകളെ വളർത്തുന്നത് ഇന്ന് പല രാജ്യങ്ങളിലും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ കൃഷി ചെയ്ത് കിട്ടുന്ന വിഷത്തിന് വിപണിയിൽ ലഭിക്കുന്ന മൂല്യം ഒരു ലിറ്ററിന് ഏകദേശം 10 ദശലക്ഷം ഡോളറാണ്. അതായത് 85 കോടിയിലധികം ഇന്ത്യൻ രൂപ..! ഡെത്ത്സ്റ്റാക്കർ സ്‌കോർപിയോൺ വെനം എന്ന തേൾവിഷത്തിന് ഒരു ഗാലന് 3.9 കോടി യുഎസ് ഡോളറാണ് വില.
തേളിന്റെ വിഷത്തിന് വളരെയധികം ഗുണങ്ങളുണ്ടെന്ന് ആരോഗ്യമേഖലയിലെ ശാസ്ത്രജ്ഞരടക്കം തെളിയിച്ചതാണ്. സൗന്ദര്യവർധക വസ്‌തുക്കളുടെ നിർമാണത്തിലും, ഔഷധ മേഖലയിലുമാണ് തേൾ വിഷത്തിന് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്. വിട്ടുമാറാത്ത വേദനകൾ, സ്വയംപ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെ നിർമാണത്തിന് തേൾ വിഷത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയുന്നതിനുള്ള ക്രീമുകളിൽ ചില പ്രമുഖ കോസ്മെറ്റിക് ബ്രാൻഡുകൾ അടക്കം തേൾ വിഷം ഒരു ചേരുവയായി ഉപയോഗിക്കുന്നുമുണ്ട്. കൂടാതെ കാൻസർ, പ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന മാരക രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും ഈ വിഷത്തിന് നിർണായകമായ പങ്കുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പടുന്നു.
വൈദ്യശാസ്ത്രപരവും സൗന്ദര്യവർദ്ധകവുമായ ആവശ്യങ്ങൾക്കായി തേൾ വിഷം ഉപയോഗിക്കുന്നതിനാൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും തേൾ ഫാമുകൾക്ക് നിയമപരമായ അനുമതിയുണ്ട്. എന്നാൽ, നമ്മുടെ രാജ്യത്ത് ഇത് നിയമവിധേയമാണോ..? 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം തേളുകൾ സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളുടെ പട്ടികയിലാണ് വരുന്നത്. അതുകൊണ്ട് നമ്മുടെ രാജ്യത്ത് ഇത് നിയമവിരുദ്ധമാണ്.
പ്രാദേശികാടിസ്ഥാനത്തിൽ സംരക്ഷണ നിയമം കൃത്യമായി പാലിച്ചുകൊണ്ടും ബന്ധപ്പെട്ട അതോറിറ്റികളുടെ അനുമതിയോടുകൂടെയും മാത്രമായിരിക്കണം ഇത്തരമൊരു ഫാമിങ് അനുവദിക്കപ്പെടുക. തേളുകളുടെ ശരീരത്തിൽ മെഷീനുകളുപയോഗിച്ച് ചെറുതായി സമ്മർദ്ദം കൊടുത്തോ അല്ലെങ്കിൽ ഇലക്ട്രിക് ഷോക്കുകൾ നൽകിയോ ആണ് തേൾവിഷം ശേഖരിക്കുന്നത്. വളരെ ശ്രദ്ധാപൂർവം വിഷം ശേഖരിച്ചശേഷം ഇത് സൂക്ഷിച്ചുവയ്ക്കും. ഇത്രയൊക്കെ സൂക്ഷമതയോടെയും ശ്രദ്ധയോടെയും ചെയ്യേണ്ട ജോലിയായതുകൊണ്ടുതന്നെ അതിന്റേതായ ഉത്തരവാദിത്തങ്ങളും സ്‌കോർപിയോൺ ഫാമിങ്ങിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.