ഫ്ലോറിഡ: കടൽത്തീരത്ത് വിരിഞ്ഞിറങ്ങിയ അൻപതിലധികം കടലാമ കുഞ്ഞുങ്ങൾ റോഡിൽ ചത്തൊടുങ്ങി. ഫ്ലോറിഡയിലെ തീരദേശ റോഡിലാണ് കൃത്രിമ വെളിച്ചത്തിൽ വഴിതെറ്റിയ കുഞ്ഞ് ആമകൾ വാഹനങ്ങൾ കയറി ചത്തൊടുങ്ങിയത്.
ബീച്ചിലെ മുട്ടകളിൽ നിന്ന് വിരിഞ്ഞു പുറത്തുവന്ന 55 കടലാമ കുഞ്ഞുങ്ങളുടെ ജഡങ്ങളാണ് റോഡിൽ ചിതറിക്കിടക്കുന്ന നിലയിൽ വന്യജീവി സംരക്ഷകർ കണ്ടെത്തിയത്. പ്രദേശത്തെ വീടുകളിലെയും തെരുവുകളിലെയും ശക്തമായ വെളിച്ചം ഈ കുഞ്ഞുങ്ങളെ പൂർണ്ണമായും വഴിതെറ്റിക്കുകയായിരുന്നു എന്ന് വിദഗ്ധർ വ്യക്തമാക്കി.
കടലാമകൾ തങ്ങളുടെ സ്വാഭാവിക പ്രകൃതി വാസനയനുസരിച്ചാണ് സഞ്ചരിക്കുന്നത്. സാധാരണഗതിയിൽ കടൽപരപ്പിൽ പ്രതിഫലിക്കുന്ന ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും തിളക്കമുള്ള വെളിച്ചം കണ്ടാണ് ഇവർ മുന്നോട്ട് നീങ്ങുന്നത്. എന്നാൽ ഈ സംഭവത്തിൽ, തീരത്തെ വീടുകളിൽ നിന്നും തെരുവുവിളക്കുകളിൽ നിന്നും ഉള്ള കൃത്രിമ വെളിച്ചം ആ കടലാമകളെ ആശയക്കുഴപ്പത്തിലാക്കി. കടലിനു പകരം തെരുവു റോഡുകളിലേക്ക് അവ ഇഴഞ്ഞുനീങ്ങുകയും ഒടുവിൽ വൻ ദുരന്തത്തിൽ കലാശിക്കുകയുമായിരുന്നു.
അന്ന മരിയ ഐലൻഡ് ടർട്ടിൽ വാച്ച് ആൻഡ് ഷോർട്ട്ബേർഡ് മോണിറ്ററിംഗിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ക്രിസ്റ്റൻ മസ്സറെല്ല തന്റെ 28 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഇത്രയധികം ആമക്കുഞ്ഞുങ്ങൾ ഒന്നിച്ച് ചത്തൊടുങ്ങുന്നത് കണ്ടിട്ടില്ലെന്ന് പറഞ്ഞു. "റോഡിൽ ഇത്രയധികം ചത്ത ആമകളെ കാണുന്നത് ഹൃദയഭേദകമായിരുന്നു. ഞങ്ങളുടെ രാത്രികാല സംഘമാണ് വിവരമറിഞ്ഞ് സ്ഥലത്തെത്തി ആമക്കുഞ്ഞുങ്ങളെ ശേഖരിച്ചത്," അവർ വ്യക്തമാക്കി.
ഇന്ത്യാനയിൽ നിന്നെത്തിയ ഓഡ്രി ഫിലിപ്സ് എന്ന വിനോദസഞ്ചാരിയും രാവിലെ റോഡിലൂടെ പോകുമ്പോൾ ചത്തുകിടക്കുന്ന ഒരു ആമക്കുഞ്ഞിനെ കണ്ടിരുന്നു. "അതിന് ചെറിയ ജീവനുണ്ടെന്ന് കരുതിയെങ്കിലും, അത് ഇതിനകം ചെന്നെത്തിയിരുന്നു," അവർ വിഷമത്തോടെ ഓർത്തു.
ഈ സംഭവത്തിന് പിന്നാലെ പ്രാദേശിക സംരക്ഷണ സംഘടനകൾ തീരവാസികളോടും ബിസിനസ്സ് ഉടമകളോടും പ്രദേശം 'ആമ സൗഹൃദ'മാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. സൂര്യസ്തമയത്തിന് ശേഷം ബീച്ചിൽ നിന്ന് കാണുന്ന പുറംവെളിച്ചങ്ങൾ അണച്ചുവെക്കാനും, മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള താഴ്ന്ന ആവൃത്തിയിലുള്ള ആമ സൗഹൃദ ലൈറ്റുകൾ ഉപയോഗിക്കാനും അവർ നിർദേശിച്ചു.
കടൽത്തീരത്തെ വെളിച്ച ക്രമീകരണങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനും ദുർബലരായ ആമക്കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി കടലിലേക്ക് എത്തിച്ചേരാനും കഴിയുമെന്ന് പരിസ്ഥിതി പ്രവർത്തകർ ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.