ശബരി ജാനകി
കരുളായി: കേരളത്തിന്റെ പച്ചപ്പ് നിറഞ്ഞ ഇടതൂർന്ന കാടുകളിൽ തുടങ്ങി ഹിമാലയൻ താഴ്‌വരകളുടെ മഞ്ഞുമൂടിയ മലനിരകൾ വരെ നീളുന്ന ഒരു അതിസാഹസിക യാത്രാനുഭവമുണ്ട്. ആ യാത്രയുടെ വഴികളിൽ കാമറയുമായി സഞ്ചരിക്കുന്ന, വന്യതയെ അതിന്റെ മനോഹാരിതയോടെ ലെൻസിൽ ഒപ്പിയെടുക്കുന്ന ഫോട്ടോഗ്രാഫറാണ് ശബരി ജാനകി. വെറുമൊരു ഫോട്ടോഗ്രാഫർ എന്നതിലുപരി വന്യജീവി സംരക്ഷണ പ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, സാഹിത്യകാരൻ, വനപാലകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ സാന്നിധ്യം അറിയിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളാണ് മലപ്പുറം ജില്ലയിലെ കരുളായി സ്വദേശിയായ ഈ യുവപ്രതിഭ.
15 വർഷങ്ങളായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ശബരി ജാനകി, തന്റെ ഔദ്യോഗിക ജീവിതത്തിലും ഏറെ കൗതുകം നിറഞ്ഞ വഴികളിലൂടെയാണ് കടന്നുവന്നിട്ടുള്ളത്. മുൻപ് കേരള പൊലീസിൽ സിവിൽ പൊലീസ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, നിലവിൽ കേരള സർക്കാർ സർവീസിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചു വരുന്നു. ഔദ്യോഗിക ജോലിക്കൊപ്പം തന്നെ പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹം മൂലം നിലമ്പൂരിലെ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ അഡ്വൈസറി ബോർഡ് അംഗം കൂടിയായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
കാടിന്റെ താളവും ജീവജാലങ്ങളുടെ ജീവിതരീതികളും കാമറയിൽ പകർത്തുന്നതിലുള്ള ശബരിയുടെ മികവ് ഇതിനോടകം തന്നെ അന്താന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ലോകപ്രശസ്തമായ എൻ.എച്ച്.എം ലണ്ടന്റെ (Natural History Museum, London) ആഭിമുഖ്യത്തിൽ നടത്തുന്ന പ്രശസ്തമായ ‘വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’ മത്സരത്തിൽ രണ്ട് തവണ (2021, 2023 വർഷങ്ങളിൽ) ഫൈനലിസ്റ്റാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ, 2019, 2022, 2023 വർഷങ്ങളിൽ കേരള സംസ്ഥാന സർക്കാരിന്റെ വന്യജീവി ഫോട്ടോഗ്രാഫി അവാർഡുകൾ കരസ്ഥമാക്കിക്കൊണ്ട് കേരളത്തിന്റെ അഭിമാനമായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ശബരി എടുത്ത ചിത്രങ്ങൾ
ഫോട്ടോഗ്രാഫറിനപ്പുറം ശാസ്ത്രലോകത്തിനും ഗവേഷണ മേഖലക്കും വിലപ്പെട്ട സംഭാവനകൾ നൽകാൻ ശബരി ജാനകിക്ക് കഴിഞ്ഞിട്ടുണ്ട്. അപൂർവ്വ തുമ്പി ഇനമായ ‘Davidioides martini’ എന്ന തുമ്പിയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളിലും ഗവേഷണങ്ങളിലും അദ്ദേഹം സഹരചയിതാവായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കടുവ - ആന സെൻസസുകളിലും പക്ഷി - ഉരഗ സർവേകളിലും സജീവ പങ്കാളിയായി അദ്ദേഹം എപ്പോഴുമുണ്ട്.
മധ്യപ്രദേശിലെ കൻഹ ടൈഗർ റിസർവ്, ജിം കോർബറ്റ്, തഡോബ, നാഗർഹോള, ബന്ദിപ്പൂർ, കേദാർനാഥ് വന്യജീവി സങ്കേതം, ലഡാക്കിലെ സ്പിതിവാലി തുടങ്ങി ഇന്ത്യയിലെ വിവിധങ്ങളായ പ്രമുഖ വന്യജീവി കേന്ദ്രങ്ങളിലും വനമേഖലകളിലും അദ്ദേഹം ഫോട്ടോഗ്രാഫിക്കായി സന്ദർശനം നടത്തിയിട്ടുണ്ട്. നിശ്ശബ്ദമായ കാടുകളുടെയും അവിടെ വസിക്കുന്ന വന്യജീവികളുടെയും സ്പന്ദനങ്ങൾ തന്റെ കാമറയിലൂടെ ലോകത്തിന് കേൾപ്പിച്ചു കൊടുക്കുന്ന ശബരി ജാനകിയുടെ ഈ സാഹസിക യാത്ര, പ്രകൃതിസ്നേഹികൾക്കും വന്യജീവി ഫോട്ടോഗ്രാഫർമാർക്കും ഒരുപോലെ പ്രചോദനമാണ് പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.