മോഹൻലാൽ, ദഗ്ഗുബതി വെങ്കിടേഷ്
സംവിധായകൻ ജീത്തു ജോസഫിന്റെ ദൃശ്യം 3 റിലീസിന് ഒരുങ്ങുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രമായ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മെയ് 21ന് തിയറ്ററിൽ എത്തുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു. മോഹൻലാൽ അനശ്വരമാക്കിമാറ്റിയ ജോർജുകുട്ടി എന്ന കഥാപാത്രം ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ്.
എന്നാൽ മോഹൻലാലിന്‍റെ മികച്ച 25 ചിത്രങ്ങളിൽ പോലും ദൃശ്യത്തെ ഉൾപ്പെടുത്താൻ കഴിയില്ല എന്നുള്ളത് ഓരോ മലയാളികൾക്കും അറിയാം. കാരണം അത്രക്ക് അത്ഭുതകരമായ വേഷപ്പകർച്ചകളിൽ നിറഞ്ഞാടിയ വ്യക്തിയാണ് അദ്ദേഹം. ചെയ്യുന്ന ഒരോ കഥാപാത്രത്തിനും ജീവൻ നൽകി, പ്രേക്ഷകന്‍റെ മുന്നിൽ നിൽക്കുന്നത് മോഹൻലാലാണെന്ന വസ്തുത ഇല്ലാതാക്കുന്ന അതുല്യ പ്രതിഭയാണ് അദ്ദേഹം. ദൃശ്യത്തിലെ ജോർജുകുട്ടിയും അത്തരമൊരു കഥാപാത്രമാണ്.
ദൃശ്യത്തിലെ മോഹൻലാലിന്റെ പ്രകടനത്തെക്കുറിച്ച് യുവനടി എസ്തർ അനിൽ നടത്തിയ അഭിപ്രായങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ ദഗ്ഗുബതി വെങ്കിടേഷായിരുന്നു ദൃശ്യത്തിന്‍റെ തെലുങ്ക് പതിപ്പിൽ നായകനായി അഭിനയിച്ചത്. അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ അവിസ്മരണീയമായ ചില അനുഭവങ്ങളും എസ്തർ പങ്കുവെച്ചു.
ദൃശ്യം ഒന്നാം ഭാഗത്തിൽ അവസാന ഭാഗത്തിൽ ഒരു ചോദ്യം ചെയ്യൽ രംഗം ഉണ്ട്, ജോർജുകുട്ടിയെ ഭാര്യ റാണിയുടെയും മക്കളുടെയും മുന്നിൽവെച്ച് പൊലീസ് മർദ്ദിക്കും. ആ നിമിഷത്തിലും ജോർജുകുട്ടി തന്റെ കുടുംബത്തെ നോക്കി പുഞ്ചിരിക്കുന്ന ഒരു നിമിഷം ഉണ്ട്. മോഹൻലാൽ എന്ന നടൻ കാണികളുടെ കണ്ണു നിറയിച്ച രംഗം.
ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോൾ, മോഹൻലാലിന്റെ വേഷം അവതരിപ്പിച്ച വെങ്കിടേഷിനോട് അതേ ഭാവം അനുകരിക്കാൻ സംവിധായകൻ നിർദ്ദേശിച്ചതായി എസ്തർ വെളിപ്പെടുത്തി. പക്ഷേ അദ്ദേഹം അത് നിരസിച്ചു. 'ഈ ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോൾ ശ്രീപ്രിയയായിരുന്നു സംവിധായിക. അവർ വെങ്കി അങ്കിളിനോട് ആ രംഗം അവതരിപ്പിക്കാൻ പറഞ്ഞു. ആ നിമിഷം വെങ്കി അങ്കിൾ പറഞ്ഞത്, 'ക്ഷമിക്കണം, എനിക്കത് ചെയ്യാൻ കഴിയില്ല, അത് മോഹൻലാലിന് മാത്രമേ സാധിക്കുകയുള്ളൂ. എന്നാണ്' എസ്തർ പറഞ്ഞു. അത് തനിക്ക് അദ്ദേഹത്തിന്‍റെ അഭിനയത്തോട് മറ്റു മഹാ നടന്മാർ നൽകുന്ന ബഹുമാനത്തെക്കുറിച്ച് മനസ്സിലാക്കിതന്നെന്നും നടി പറയുന്നു.
ദൃശ്യത്തിന്റെ ആദ്യഭാഗം 2013ലാണ് പുറത്തിറങ്ങിയത്. പിന്നാലെ മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്. മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ, എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.