കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ച 'ഉന്മാദം' തിയറ്ററുകളിൽ മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെ രണ്ടാം വാരത്തിലേക്ക്. സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ ഷെല്ലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബൻ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് തിയറ്റർ ടോക്ക്. ഏറെ വേറിട്ട് നിൽക്കുന്ന ഒരു പൊലീസ് സ്റ്റോറിയായി ഏവരും ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. ലിജോമോൾ അവതരിപ്പിച്ചിരിക്കുന്ന സൗമ്യ എന്ന കഥാപാത്രവും മികച്ച രീതിയിലാണ് പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്. തികഞ്ഞ കൈയ്യടക്കത്തോടെയാണ് അദ്ദേഹം ചിത്രം തിരശ്ശീലയിൽ എത്തിച്ചിരിക്കുന്നത് എന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിച്ചിരിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. അർജുൻ സേതുവിൻ്റെ ഛായാഗ്രഹവും കിരൺ ദാസും ജിതിൻ ജോണും ചേർന്നുള്ള എഡിറ്റിംഗും മുജീബ് മജീദിൻ്റെ സംഗീതവും ഏറെ മികച്ചു നിൽക്കുന്നതാണ്. പിആർഒ: ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.