ചെന്നൈ: ബോക്സ് ഓഫിസിൽ കൂപ്പുകുത്തിയ തഗ് ലൈഫ് കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് കടക്കുന്നുവെന്ന് സൂചനകൾ. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് 37 വർഷങ്ങൾക്കുശേഷം കമൽഹാസനും മണിരത്നവും ഒന്നിച്ച് തഗ് ലൈഫ് ഒരുക്കിയത്. ക്യാമറക്ക് മുന്നിലും പിന്നിലും വമ്പന്മാർ അണിനിരന്ന ചിത്രത്തിന് പക്ഷെ പ്രേക്ഷകരെ ആകർഷിക്കാനായില്ല.
റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ പല തിയേറ്ററുകളും സിനിമയുടെ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണെന്നാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ തഗ് ലൈഫ് പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ ഇതിനുപകരം റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ ആണ് പലയിടത്തും പ്രദർശിപ്പിക്കുന്നത്. ഇതേ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ.
നിർമാതാക്കളായ കമൽ ഹാസൻ, മണി രത്നം എന്നിവരിൽ നിന്നും വിതരണക്കാരായ റെഡ് ജയന്റ് മൂവീസിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് നീക്കം. നെറ്റ്ഫ്ലിക്സുമായിട്ടാണ് ഒ.ടി.ടി കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. 130 കോടി രൂപയുടെ ഒ.ടി.ടി കരാർ പുനരവലോകനത്തിന് വിധേയമാകാനും സാധ്യതയുണ്ട്. 20 മുതൽ 25 ശതമാനം കുറച്ചുകൊണ്ട് മാത്രമേ നെറ്റ്ഫ്ലിക്സ് കരാർ എടുക്കൂ എന്നാണ് ഇപ്പോൾ അറിയുന്നത്.
സാക്നിൽക്ക് റിപ്പോർട്ടനുസരിച്ച് 45 കോടിയാണ് തഗ് ലൈഫിന്റെ വാരാന്ത്യ കളക്ഷൻ. 2022-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം വിക്രം മേൽപ്പറഞ്ഞ കാലയളവിൽ 168 കോടി രൂപയാണ് നേടിയത്. അടുത്ത കാലത്തൊന്നും മണിരത്നം ചിത്രം ഇത്രയും തിരിച്ചടി നേരിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.