ചിത്രങ്ങളുടെ പോസ്റ്ററുകൾ
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ടീ20 വേൽഡ് കപ്പ് വിജയിച്ച ആവേശത്തിലാണ് ഇന്ത്യക്കാർ. സ്പോർട്സ് എന്നും വികാരമായി കൊണ്ടുനടക്കുന്ന ഒരു കൂട്ടം ജനങ്ങൾക്ക് സ്പോർട്സ് സിനിമകളും ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ഇന്ത്യയിൽ റിലീസായി ബോക്സ് ഓഫീസിൽ റെക്കോഡ് വിജയം തീർത്ത ചില ചിത്രങ്ങൾ ഒ.ടി.ടിയിൽ കാണാം.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ‘എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി.’ അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത് ആയിരുന്നു ധോണിയായി സിനിമയിലെത്തിയത്. റാഞ്ചിയിലെ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ 2011 ഏകദിന ലോകകപ്പ് ഫൈനല്‍ വിജയം വരെ നീളുന്ന ധോണിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.
ചിത്രം സംവിധാനം ചെയ്തത് നീരജ് പാണ്ഡെയാണ്. കിയാര അദ്വാനി, ദിഷാ പഠാനി, അനുപം ഖേര്‍, ഭൂമിക ചൗള തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2016 സെപ്റ്റംബര്‍ 30ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്. ചിത്രം ജിയോ ഹോട്ട് സ്റ്റാറിൽ കാണാം.
ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവിന്‍റെ കായിക ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ ചിത്രമാണ് 83. 1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ രൺവീർ സിങ്ങാണ് കപിൽ ദേവിന്‍റെ വേഷത്തിൽ എത്തുന്നത്. ദീപിക പദുക്കോൺ നായിക കഥാപാത്രത്തിലും എത്തുന്നുണ്ട്. ചിത്രം ജിയോ സ്റ്റാറിലും നെറ്റ്ഫ്ലിക്സിലും കാണാം.
ശ്രീജിത് മുഖർജി സംവിധാനം ചെയ്ത് വയാകോം 18 സ്റ്റുഡിയോസ് നിർമിച്ച 2022ലെ ഹിറ്റ് ചിത്രമാണ് ഷബാഷ് മിതു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ കാപ്റ്റൻ മിതാലി രാജിന്റെ ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ച്ചകളും, വിജയ ഗാഥയും പറയുന്ന ചിത്രത്തിൽ തപ്‌സി പന്നുവാണ് മിതാലിയായി എത്തുന്നത്. 2022 ജൂലൈ 15ന് പുറത്തിറങ്ങിയ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.
ഹോക്കിയെ അടിസ്ഥാനമാക്കി 2007ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ചക് ദേ ഇന്ത്യ. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ കബീർ ഖാനെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസ് നിർമിച്ച് ഷിമിത് അമീൻ സംവിധാനം ചെയ്ത ഈ ചിത്രം വളരെയധികം അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. 63.9 കോടിയിലേറെ വരുമാനം നേടിക്കൊടുത്ത ഈ ചിത്രം 2007ലെ ഏറ്റവും വരുമാനം നേടിയ ഇന്ത്യൻ ചിത്രമായിരുന്നു. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള 55ാമത് ദേശീയപുരസ്കാരം 2007ൽ ചിത്രം നേടി. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.
അഭിഷേക് ബച്ചൻ, ഷബാന ആസ്മി, അംഗദ് ബേദി, സയാമി ഖേർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ. ബാൽക്കി നിർമിച്ച ചിത്രമാണ് ഘൂമർ. വലതുകൈ നഷ്ടപ്പെട്ട ക്രിക്കറ്റ് താരം ഒരു പരിശീലകന്‍റെ സഹായത്തോടെ ഒരു ബൗളറായി തിരിച്ചെത്തുന്നതാണ് കഥ. ചിത്രം സീ 5ലൂടെ കാണാം.
ഇന്ത്യൻ ബോക്സർ മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര ചിത്രമാണ് മേരി കോം. പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം സൂപ്പർ ഹിറ്റായി മാറി. ഒമുങ് കുമാർ സംവിധാനം ചെയ്ത ചിത്രം പ്രൈം വിഡിയോയിൽ കാണാം.
ഇന്ത്യൻ അത്‌ലറ്റും ഒളിമ്പ്യനുമായ മിൽഖ സിങ്ങിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഭാഗ് മിൽഖാ ഭാഗ് എന്ന ചിത്രം. ഫർഹാൻ അക്തർ, കൗസി ഓർഫാലി, ദീപക് സിംഗ് റാവത്ത് എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം പ്രൈം വിഡിയോയിൽ കാണാം.
തന്റെ പെൺമക്കളെ ചാമ്പ്യൻഷിപ്പിനായി പരിശീലിപ്പിച്ചുകൊണ്ട് രാജ്യത്തിനായി ഒരു സ്വർണ്ണ മെഡൽ നേടുക എന്ന സ്വപ്നവുമായെത്തുന്ന മുൻ ഗുസ്തിക്കാരനായ പിതാവിന്‍റെയും മക്കളുടെയും കഥയാണ് ദംഗൽ. ഇന്ത്യൻ സിനിമയുടെ പല റെക്കോഡുകളും മറികടന്ന് ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച ചിത്രമാണ് ദംഗൽ. ചിത്രം നെറ്റ്ഫ്ലിക്സ് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.