ചിത്രങ്ങളുടെ പോസ്റ്ററുകൾ
ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തിയ ക്രൈം ത്രില്ലർ ചിത്രമായ 'ധീരം' ഒ.ടി.ടിയിൽ. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം സൺ നെക്സ്ടിലൂടെ സ്ട്രീം ചെയ്യാം. ഒരു പ്രത്യേക കുറ്റകൃത്യവും അതിന് പിന്നിലെ നിഗൂഢതകളും അനാവരണം ചെയ്യുന്നതാണ് സിനിമയുടെ കാതൽ. കേവലം ഒരു ക്രൈം ത്രില്ലർ എന്നതിലുപരി, അധികാര വ്യവസ്ഥിതിക്കുള്ളിലെ പോരാട്ടങ്ങളും ധാർമികമായ പ്രതിസന്ധികളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. കൊലപാതകക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ എത്തുന്നത്.
കെടാ സണ്ടൈ എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരിച്ച 'ജോക്കി' ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു. പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ് ജോക്കി. ആമസോൺ പ്രൈമിൽ ചിത്രം കാണാം.
ഡോ.പ്രഗഭാലാണ് ചിത്രത്തിന്‍റെ സംവിധാനം. പി.കെ സെവൻ സ്റ്റുഡിയോസാണ് ജോക്കിയുടെ നിർമാണം. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ പരമ്പരാഗതമായ ആട് പോരാട്ടം (കെഡ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ജിത്തു ജോസഫ് അവതരിപ്പിച്ച് സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത മലയാളം സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരീസാണ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ'. 2026 ഫെബ്രുവരി 27 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ഈ പരമ്പരയിൽ സഞ്ജന ദീപു, മീന, വിനീത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. വിനായക് ശശികുമാറാണ് ഇതിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
കൊച്ചിയിൽ നിന്ന് ഖജുരാഹോയിലെ ചരിത്രപരമായ ക്ഷേത്രങ്ങളിലേക്ക് ബൈക്ക് യാത്ര നടത്തുന്ന ഒരു കൂട്ടം അടുത്ത സുഹൃത്തുക്കളുടെ കഥയാണ് ഖജുരാഹോ ഡ്രീംസ്. സാഹസികമായ ഒരു റോഡ് യാത്രയിൽ ആരംഭിക്കുന്നത് പിന്നീട് പല കണ്ടെത്തലുകളിലേക്കും എത്തുന്ന ഒരു യാത്രയായി മാറുന്നു. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളുടെയും പുരാതന കലയുടെയും പശ്ചാത്തലത്തിൽ പുരോഗമിക്കുന്നതാണ് കഥ. 2026 ഫെബ്രുവരി 20 ന് സൈന പ്ലേയിൽ ഖജുരാഹോ ഡ്രീംസ് സ്ട്രീമിങ് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.