രജനീകാന്തിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജയിലർ 2ന്റെ ഷൂട്ടിങ് അതിവേഗം പുരോഗമിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ. ആക്ഷനും നാടകീയതയും താരത്തിന്‍റെ പുതിയ ലുക്കും വാഗ്ദാനം ചെയ്യുന്ന ചിത്രത്തിൽ, നിർമാതാക്കൾ പ്രതിനായകനെ തീരുമാനിച്ചതായി റിപ്പോർട്ടുകൾ.
ആദ്യ ഭാഗത്തിൽ വിനായകനെയാണ് വില്ലനായി അവതരിപ്പിച്ചതെങ്കിൽ, ഇത്തവണ രജനീകാന്തിനെ നേരിടാൻ ഒരു തെലുങ്ക് സൂപ്പർസ്റ്റാറിനെയാണ് നിർമാതാക്കൾ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് വിവരം. അര ഡസനോളം പേരുകൾ പരിഗണിച്ച ശേഷം, നാഗാർജുനയെ ആ വേഷത്തിനായി തെരഞ്ഞെടുത്തതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ലോകേഷ് കനകരാജിന്റെ കൂലി എന്ന ചിത്രത്തിലെ 'സൈമൺ' എന്ന കഥാപാത്രത്തെ നാഗാർജുന അവതരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ജയിലർ 2 ലെ കാസ്റ്റിങ്ങെന്ന് റിപ്പോർട്ടുണ്ട്. ഇത് നാഗാർജുനയുടെയും രജനീകാന്തിന്റെയും ആരാധകർക്കിടയിൽ വ്യാപകമായ ആവേശത്തിന് കാരണമായിട്ടുണ്ട്. എന്നാൽ, നിർമാതാക്കളിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
ചെന്നൈയിലും കേരളത്തിലുമായി ജയിലർ 2ന്‍റെ രണ്ട് ഷെഡ്യൂളുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഹൈ-ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കുന്ന ഒരു ഷെഡ്യൂൾ ഉടൻ ഉണ്ടാകും. 2025 അവസാനത്തോടെ റിലീസ് ചെയ്യാനാകുമെന്ന് നിർമാതാക്കൾ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.