ലണ്ടൻ: വിഖ്യാത ഇംഗ്ലീഷ് ഹാസ്യനടനും പ്രക്ഷേപകനുമായ റസൽ ബ്രാന്റിനെ ബലാത്സംഗം, ലൈംഗികാതിക്രമം, അസഭ്യം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. പിന്നീട് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി.
49കാരനെതിരെ നാലു സ്ത്രീകൾ നൽകിയ പരാതിയിൽ ആണ് കുറ്റങ്ങൾ ചുമത്തിയത്. ബ്രാന്റ് കോടതിയിൽ എത്തിയപ്പോൾ ഫോട്ടോഗ്രാഫർമാർ കാർ വളഞ്ഞു. എന്നാൽ, കോടതി കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടിയ റിപ്പോർട്ടർമാരോട് ഒന്നും സംസാരിച്ചില്ല. 12 മിനിറ്റ് നീണ്ടുനിന്ന വാദം കേൾക്കലിൽ ബ്രാൻഡ് പങ്കെടുത്തു.
എസെക്സിൽ ജനിച്ച ബ്രാൻഡ്, 2000ൽ ഹാക്ക്നി എംപയറിലും പിന്നീട് എഡിൻബർഗ് ഫ്രിഞ്ചിലും പരിപാടി അവതരിപ്പിച്ചുകൊണ്ട് ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ എന്ന നിലയിൽ പ്രശസ്തിയിലേക്ക് ഉയർന്നു. പിന്നീട്, പ്രക്ഷേപണത്തിലേക്കും ദേശീയ ടെലിവിഷൻ റേഡിയോ പരിപാടികളുടെ അവതാരകനായും മാറി.
2000കളുടെ മധ്യത്തിൽ വളരെ ജനപ്രിയമായ റിയാലിറ്റി പരമ്പരയായ ബിഗ് ബ്രദറിന്റെ ഒരു സഹ ഷോയായ ‘ബിഗ് ബ്രദേഴ്‌സ് ബിഗ് മൗത്ത്’ അവതരിപ്പിച്ചതോടെയാണ് കരിയറിലെ വഴിത്തിരിവ് ഉണ്ടായത്. യു.കെയിലെ ഏറ്റവും ജനപ്രീതിയുള്ള അവതാരകരിൽ ഒരാളായി.
2006നും 2008നും ഇടയിൽ ബി.ബി.സിയിൽ പ്രത്യേകിച്ച് 6 മ്യൂസിക്, റേഡിയോ 2 എന്നിവക്കായി റേഡിയോ ഷോകൾ അവതരിപ്പിച്ചതും ബ്രാന്റിന്റെ കരിയറിൽ ഉൾപ്പെടുന്നു. ഏപ്രിലിൽ ഒരു വിഡിയോ പുറത്തിറക്കി. അതിൽ താൻ ഒരിക്കലും സമ്മതമില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും കോടതിയിൽ കുറ്റാരോപണങ്ങൾ വാദിക്കാൻ അവസരം ലഭിച്ചതിൽ നന്ദിയുണ്ടെന്നും ബ്രാന്റ് പറഞ്ഞു. സൺഡേ ടൈംസ്, ടൈംസ്, ചാനൽ 4 എന്നിവ 2023 സെപ്റ്റംബറിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് കേസ്. അതിൽ ബ്രാന്റിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങൾ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.