ഇനി കാണുന്നത് എമ്പുരാനല്ല വെറും ‘എംബാം'പുരാനെന്ന് കെ. സുരേന്ദ്രന്റെ പരിഹാസം
ഇനി കാണുന്നത് എമ്പുരാനല്ല വെറും ‘എംബാം'പുരാനെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പരിഹാസം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പരിഹാസം.
കുറിപ്പിങ്ങനെ:-‘ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാൻ... ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും.നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ|ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ||’. സംഘപരിവാർ സംഘടനകളുടെ ഭാഗത്തുനിന്നും വിമർശനമുണ്ടായ സാഹചര്യത്തിൽ ഖേദ പ്രകടനവുമായി മോഹൻ ലാൽ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സുരേന്ദ്രന്റെ പരിഹാസം. എമ്പുരാൻ സിനിമയിൽ വിവാദ ഭാഗങ്ങൾ വെട്ടിമാറ്റാനാണ് എമ്പുരാൻ ടീമിന്റെ തീരുമാനം.
മോഹൽ ലാലിന്റെ കുറിപ്പ് പൂർണരൂപത്തിൽ
'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു... സ്നേഹപൂർവ്വം മോഹൻലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.