ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' നേരിടുന്ന സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ഹേറ്റ് ക്യാമ്പയിനുകൾക്കിടയിലും പ്രതികരിച്ച് കന്നഡ സൂപ്പർ താരം യാഷിന്റെ അമ്മ പുഷ്പ രംഗത്തെത്തി. പ്രമുഖ നിർമാതാവ് അല്ലു അരവിദ്, കെ.ജി.എഫിന് മുൻപ് യാഷ് ആരായിരുന്നു എന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അമ്മ മകന് പിന്തുണയുമായി ഉറച്ചുനിന്നത്.
തന്റെ മകന്റെ സിനിമ ജീവിതം പെട്ടെന്നുണ്ടായ ഒന്നല്ലെന്ന് പുഷ്പ ചൂണ്ടിക്കാണിച്ചു. യാഷ് ഒരു തീവ്രവാദിയൊന്നുമല്ലെന്നും, കെ.ജി.എഫിന് മുൻപ് തന്നെ കന്നഡ സിനിമയിൽ തുടർച്ചയായി വിജയ ചിത്രങ്ങൾ സമ്മാനിച്ച മുൻനിര താരമായിരുന്നു അവനെന്നും അമ്മ ഓർമ്മിപ്പിച്ചു. ഗൂഗ്ലി, മിസ്റ്റർ ആൻഡ് മിസിസ് രാമാചാരി, ഗജകേസരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ഒരു പതിറ്റാണ്ടോളമായി അവൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.
സിനിമയിൽ യാഷിന് യാതൊരുവിധ കുടുംബ പാരമ്പര്യമോ സാമ്പത്തിക പിന്തുണയോ ഉണ്ടായിരുന്നില്ല. ഒരു കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ മകനായി വളർന്ന്, സ്വന്തം അധ്വാനം കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് അവൻ ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. ചിലർ ബോധപൂർവ്വം അവന്റെ വളർച്ചയെ തടയാനും പുതിയ ചിത്രമായ ടോക്സിക്കിനെതിരെ ദുഷ്പ്രചാരണങ്ങൾ നടത്താനും ശ്രമിക്കുകയാണെന്നും എന്നാൽ ആരാധകരുടെ സ്നേഹം ഉള്ളിടത്തോളം കാലം ആർക്കും അവനെ തളർത്താൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ നിർമാണച്ചെലവുകളെക്കുറിച്ചും താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചും സംസാരിക്കവെയാണ് അല്ലു അരവിന്ദ് യാഷിന്റെ വിജയത്തിന് കാരണം സിനിമയുടെ വലിയ ബജറ്റും നിർമാണ രീതിയുമാണെന്ന തരത്തിൽ അഭിപ്രായപ്പെട്ടത്. എന്നാൽ സിനിമ ഒരു നടന്റേത് മാത്രമല്ലെന്നും അത് എല്ലാവരുടെയും കൂട്ടായ അധ്വാനമാണെന്നും പ്രേക്ഷകരുടെ സ്നേഹമാണ് ഒരു നടനെ വളർത്തുന്നതെന്നും യാഷ് മുൻപ് ഇതിന് മറുപടി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.